വടകര: മടപ്പള്ളിയിൽ അടിപ്പാത നിർമിക്കണമെന്ന് ആവശ്യപ്പെട്ട് നടക്കുന്ന സമരം ശക്തമാകുന്നു. രാഷ്ട്രീയ കക്ഷികളും വ്യാപാരി വ്യവസായി സമിതിയും വിദ്യാർഥി സംഘടനകളും സാമൂഹിക സാംസ്കാരിക സംഘടനകളും ഒത്തൊരുമിച്ച നടത്തുന്ന ദ്വൈവാര സമരകാഹളം പരിപാടി ഒരാഴ്ച പിന്നിട്ടതായി സമരസമിതി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ഒഞ്ചിയം പഞ്ചായത്തിലെ കുടുംബാരോഗ്യ കേന്ദ്രമായ മടപ്പള്ളി
ഡിസ്പെൻസറി, ആയിരത്തി അഞ്ഞൂറിലേറെ വിദ്യാർഥികൾ പഠിക്കുന്ന മടപ്പള്ളി ഗവ.കോളേജ്, മലബാറിൽ തന്നെ പ്രധാന പൂരം മഹോത്സവം നടക്കുന്ന അറക്കൽ ക്ഷേത്രം, മടപ്പള്ളി ജുമാ മസ്ജിദ്, ഗണപതിക്ഷേത്രം എന്നിവയുള്ള ഇവിടെ അടിപ്പാത ഇല്ലെങ്കിൽ വഴി തടസ്സപ്പെടുന്ന അവസ്ഥയാണ്. മടപ്പള്ളിയെ രണ്ടായി വിഭജിക്കുന്ന നാഷണൽ ഹൈവേയിൽ അടിപ്പാത അനുവദിക്കാത്ത പക്ഷം ദുരിതപൂർണമായ സ്ഥിതിയായിരിക്കും. ഇത് മടപ്പള്ളിയിലെ ജനങ്ങൾക്ക് അംഗീകരിക്കാൻ ആവില്ല. ഈ സാഹചര്യത്തിലാണ്
മടപ്പള്ളിയിലെ മുഴുവൻ ജനങ്ങളും കോളജ് വിദ്യാർഥികളും ഒത്തൊരുമിച്ച് സമരത്തിന് ഇറങ്ങിയത്. അടിപ്പാത നേടിയെടുക്കാൻ ശക്തമായ സമരത്തിലേക്ക് നീങ്ങുമെന്ന് നേതാക്കൾ പറഞ്ഞു. വാർത്താ സമ്മേളനത്തിൽ സമരസമിതി ചെയർമാൻ പി സുരേഷ്, സമരസമിതി കോർഡിനേറ്റർ എം.ഇ. മനോജ്, അഡ്വ.ബൈജു രാഘവൻ, റിട്ടയേർഡ് എസ്പി എൻ.പി.ബാലകൃഷ്ണൻ എന്നിവർ പങ്കെടുത്തു.