വടകര: ഇലക്ടറല്‍ ബോണ്ട് അഴിമതിക്കഥ പുറത്തുവന്നതോടെ മോദി ചൗക്കിദാര്‍ അല്ല പട്ടാപ്പകല്‍ തീവെട്ടിക്കൊള്ള നടത്തുന്നവരുടെ ചക്രവര്‍ത്തിയാണെന്ന് തെളിഞ്ഞതായി സിപിഎം പൊളിറ്റ് ബ്യൂറോ അംഗം എം.എ.ബേബി പറഞ്ഞു. ഇല്കടറല്‍ ബോണ്ടിലൂടെ മോദി സര്‍ക്കാരിന്റെ അഴിമതിയിലെ പങ്കാളിത്തം വെളിപ്പെട്ടു. ജനങ്ങളുടെ ജീവന്‍കൊണ്ട് കളിക്കുന്ന മരുന്നു കമ്പനികളില്‍നിന്ന് ഉള്‍പ്പെടെ ബോണ്ടിലൂടെ അഴിമതിപ്പണം വാങ്ങിയ മോദി സര്‍ക്കാര്‍ കമ്പനികള്‍ക്കെതിരായ കേസുകള്‍ തേച്ചുമായ്ച്ചു കളഞ്ഞു. മറ്റേതെങ്കിലും രാജ്യത്തായിരുന്നു ഇതെല്ലാം നടന്നതെങ്കില്‍ അവിടെ ഭരണാധികാരി രാജിവച്ചുപോയേനെയെന്നും എം.എ.ബേബി പറഞ്ഞു. വടകര വൈക്കിലശേരി ക്രാഷ് മുക്കിലെയും പയ്യോളി തിക്കോടിയിലെയും എല്‍ഡിഎഫ് പൊതുയോഗങ്ങളില്‍ സംസാരിക്കുകായിരുന്നു അദ്ദേഹം.
കേന്ദ്ര സര്‍ക്കാരിന്റെ തുടര്‍ച്ചയായ ഭരണഘടനാ ലംഘനത്തിന്റെയും വാഗ്ദാന ലംഘനത്തിന്റെയും ഒരു ഉദാഹരണം മാത്രമാണ് ഇലക്ടറല്‍ ബോണ്ട്. സുപ്രീം കോടതി ഇതു റദ്ദാക്കാനും ഭരണഘടനാ വിരുദ്ധമെന്ന് പ്രഖ്യാപിക്കാനും കാരണമായത് സിപിഎം നല്കിയ കേസാണ്. സര്‍ക്കാര്‍ ഇലക്ടറല്‍ ബോണ്ട് പ്രഖ്യാപിച്ചപ്പോള്‍ തന്നെ റിസര്‍വ് ബാങ്കും അന്നത്തെ തെരഞ്ഞെടുപ്പ് കമീഷനും എതിര്‍ത്തിരുന്നു. കള്ളപ്പണം വെളുപ്പിക്കലാണിതെന്നും അപകടമാണെന്നും മുന്നോട്ടു പോകരുതെന്നും പറഞ്ഞു. വിവരങ്ങള്‍ പുറത്തുവന്നപ്പോള്‍ ആശങ്കകള്‍ ശരിയയായിരുന്നെന്ന് തെളിഞ്ഞു. ഇന്ത്യയിലെ മുഖ്യധാരാ മാധ്യങ്ങള്‍ മോദി സര്‍ക്കാരിന്റെ അഴിമതിക്കഥ പുറത്തെത്തിക്കുന്നില്ല.
ബോണ്ട് റദ്ദാക്കിയ സുപ്രീംകോടതി വിവരങ്ങള്‍ ആവശ്യപ്പെട്ടിട്ടും എസ്ബിഐ ഇവ നല്കാന് തയ്യാറായിരുന്നില്ല. സ്വരം കടുപ്പിച്ചതോടെയാണ് നല്‍കിയത്. എസ്ബിഐക്കെതിരെ സിപിഎം കോടതയലക്ഷയത്തിന് കക്ഷി ചേര്‍ന്നിരുന്നു. നിയമ പോരാട്ടം മാത്രമല്ല ബോണ്ടിലൂടെ ഒരു രൂപപോലും വാങ്ങില്ലെന്ന് സിപിഎമ്മും സിപിഐയും ആദ്യമേ പ്രഖ്യാപിച്ചു. പ്രതിപക്ഷ കക്ഷികളില്‍ ഇടതുപക്ഷം ഗുണപരമായി വ്യത്യസ്തരായിരിക്കുന്നു എന്നതിന്റെ തെളിവാണിത്.
ബോണ്ടില്‍നിന്ന് ബിജെപി മാത്രമല്ല കോണ്‍ഗ്രസും പണം കൈപ്പറ്റിയിട്ടുണ്ട്. ആ കോണ്ഗ്രസിനെങ്ങിനെ അഴിമതിക്കെതിരെ നിലപാടെടുക്കാന്‍ കഴിയും. ചോദ്യങ്ങള്‍ ചോദിക്കുന്ന വടകരയിലെ യുഡിഎഫ് സ്ഥാനാര്‍ഥി ഇതിന് ഉത്തരം പറയണം. പലമടങ്ങ് ബൊഫോഴ്സാണ് ഇലക്ടറല്‍ ബോണ്ട്. നിലവിലെ ബിജെപി എംപിമാരില്‍ നൂറിലേറെ പേര് കോണ്‍ഗ്രസ് നേതാക്കളാണ്. മോദിക്കും കൂട്ടര്‍ക്കും വിലകൊടുത്ത് വാങ്ങാന്‍ നിന്നുകൊടുക്കാത്ത എംപിമാരെയാണ് നാം തെരഞ്ഞെടുത്ത് അയക്കേണ്ടതെന്നും എം.എ.ബേബി പറഞ്ഞു.