കോഴിക്കോട്: പത്മജ വേണുഗോപാലിനെ ബിജെപിയിൽ എത്തിക്കാൻ ചരടുവലിച്ചത് മുൻ ഡിജിപി ലോക്നാഥ് ബെഹ്റയെന്ന് കോൺഗ്രസ് നേതാവ് കെ. മുരളീധരൻ. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും മുഖ്യമന്ത്രി പിണറായി വിജയനുമായും ബെഹ്റക്ക് നല്ല ബന്ധമാണെന്നും മുരളീധരൻ വ്യക്തമാക്കി. കൊച്ചി സിറ്റി പോലീസ് കമീഷണറായിരുന്ന കാലം മുതൽ കുടുംബവുമായി ബെഹ്റക്ക് ബന്ധമുണ്ട്. അന്ന് കെ. കരുണാകരൻ മുഖ്യമന്ത്രിയായിരുന്നു. ആ ബന്ധം ബിജെപിക്കാർ ഉപയോഗിച്ച് കാണും. പത്മജ ബിജെപിയിൽ പോകുന്നുവെന്ന് വാർത്താ ചാനലിൽ ബ്രേക്കിങ് ന്യൂസ് കണ്ട ഉടൻ പത്മജയെ വിളിച്ചെങ്കിലും കിട്ടിയില്ല. അപ്പോൾ തന്നെ തനിക്ക് സംശയം തോന്നി. ബിജെപിയിൽ പോകുന്നില്ലെന്ന ഫേസ്ബുക്ക് കണ്ടപ്പോഴും പത്മജയെ വിളിച്ചെങ്കിലും കിട്ടിയില്ല. പിന്നീട് സംശയിച്ച പോലെ സംഭവിച്ചെന്നും മുരളീധരൻ ചൂണ്ടിക്കാട്ടി.
നേമത്ത് സിറ്റിങ് സീറ്റ് നഷ്ടപ്പെട്ടത് മുതൽ ബിജെപിക്ക് തന്നോട് പകയുണ്ട്. പത്മജയെ പാളയത്തിൽ എത്തിച്ചത് വഴി ആ കണക്ക് തീർക്കാനാണ് ബിജെപി ശ്രമിക്കുന്നത്. മഅ്ദനിയെ എൽഡിഎഫ് സ്ഥാനാർഥിയാക്കി നിർത്തിയാലും തങ്ങൾ മഅ്ദനിക്ക് വോട്ട് ചെയ്യുമെന്ന് അന്ന് ഒരു ബിജെപി നേതാവ് പരസ്യമായി പ്രസംഗിച്ചതാണ്. ബിജെപി പകയുള്ളത് കൊണ്ടാണ് ഇതുവരെ കേൾക്കാത്ത ഒരു കഥാപാത്രത്തെ വടകരയിൽ സ്ഥാനാർഥിയാക്കിയത്. പത്മജ പ്രചാരണത്തിന് ഇറങ്ങിയാൽ കോൺഗ്രസിന് ജോലി എളുപ്പമാകുമെന്നും കെ. മുരളീധരൻ ചാനൽ അഭിമുഖത്തിൽ വ്യക്തമാക്കി.