തിരുവനന്തപുരം: 40 ദിവസം മുമ്പ് ആരംഭിച്ച പ്രചാരണത്തിനൊടുവിൽ ഏറെക്കുറെ ശാന്തമായി പോളിങ്ങും പൂർത്തിയായി. പലയിടത്തും വോട്ടിംഗ് മെഷീൻ പ്രവർത്തനത്തിലെ കാലതാമസവും ഉദ്യോഗസ്ഥരുടെ കുറവും കാരണം ഉണ്ടായ പോളിംഗ് വൈകലും നേരിയ സംഘർഷത്തിൽ കലാശിച്ചു. ഇനി 37 ദിവസത്തിനപ്പുറം ജൂൺ 4ന് വോട്ടെണ്ണൽ ദിവസം വരെ
നീളുന്ന കാത്തിരിപ്പ്. മാർച്ച് 16നാണ് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. മാർച്ച് 28ന് വിജ്ഞാപനം. ഏപ്രിൽ നാലിന് സ്ഥാനാർത്ഥികൾ നാമനിർദ്ദേശപത്രിക സമർപ്പിച്ചു. ഏപ്രിൽ അഞ്ചിന് സൂക്ഷ്മ പരിശോധനയും എട്ടിന് പത്രിക പിൻവലിക്കാനുള്ള അവസാന തീയതിയും അവസാനിച്ചു. 20 മണ്ഡലങ്ങളിലായി 194 സ്ഥാനാർഥികളാണ് ഇക്കുറി ജനവിധി തേടിയത്. 2,77,49,159 വോട്ടർമാരിൽ 1,43,33,499 പേർ സ്ത്രീകളാണ്. ആകെ വോട്ടർമാരിൽ 5,34,394 പേർ 18-19 പ്രായക്കാരായ കന്നി വോട്ടർമാരാണ്. കൂടാതെ 2,64,232 ഭിന്നശേഷി വോട്ടർമാരും 367 ഭിന്നലിംഗ വോട്ടർമാരും ഉണ്ട് .