കൊയിലാണ്ടി: ആണ്ടിലൊരിക്കല്‍ വന്നെത്തുന്ന പണ്ടാട്ടിയെ വരവേറ്റ് കൊരയങ്ങാട് തെരു നിവാസികള്‍. വിഷു ദിവസം വൈകീട്ടാണ് പണ്ടാട്ടി വരവിന്റെ തുടക്കം. ഉണങ്ങിയ വാഴയിലയാണ് പ്രധാനവേഷം. വട്ടത്തില്‍ വെള്ളരി അരിഞ്ഞ് കാതില്‍ അണിഞ്ഞ് വാഴയില കൊണ്ട് തലയില്‍ കിരീടവും ചൂടി ചികരികൊണ്ട് മീശയും വെച്ചാണ് പണ്ടാട്ടി ക്ഷേത്രത്തില്‍ നിന്നു പുറപ്പെടുക. ഒപ്പം ചാക്കുമായി പണ്ടാരവും. മുഖത്തും ദേഹത്തും ചായം പൂശിയ പരിവാരങ്ങളും കൂടെയുണ്ടാവും.
ആദ്യം കാരണവന്മാരുടെ വീടുകള്‍ കയറും. വീടുകളില്‍ പുല്പായ വിരിച്ച് നിലവിളക്കും കണിവെള്ളരിയും നാളികേരവും വെക്കും. വീടുകളില്‍ പണ്ടാട്ടി കയറിയാല്‍ ചക്കകായ് കൊണ്ടുവാ, മാങ്ങാകായ് കൊണ്ടുവാ, ചക്കേം മാങ്ങേം കൊണ്ടുവാ എന്ന് പണ്ടാട്ടി വിളിച്ചു പറയും. ഇത് പണ്ടാട്ടി യോടൊപ്പമുള്ളവര്‍ ഏറ്റു വിളിക്കും. ഒടുവില്‍ വെള്ളരിയും നാളികേരവും പണ്ടാട്ടിയോടൊപ്പമുള്ള പണ്ടാരം ചാക്കിലാക്കി കൊണ്ട് പോകും. പണ്ടാട്ടി വീടുകളില്‍ കയറുമ്പോള്‍ പടക്കങ്ങള്‍ പൊട്ടിക്കുന്നത് പതിവാണ്. ശിവനും പാര്‍വതിയും വേഷപ്രഛന്നരായി പ്രജകളുടെ ക്ഷേമം അന്വേഷിക്കാന്‍ എത്തുകയാണെന്നാണ് ഇതിന്റെ ഐതിഹ്യം. പണ്ടാട്ടിയുടെ വരവ് കാണാന്‍ നിരവധി പേരാണ് എത്തുക. ഒടുവില്‍ പണ്ടാട്ടി ക്ഷേത്രത്തില്‍ തന്നെ
തിരിച്ചെത്തുന്നതോടെയാണ് ചടങ്ങ് അവസാനിക്കുന്നത്. വര്‍ഷങ്ങളായി നടത്തി വരുന്ന പണ്ടാട്ടി വരവ് പ്രൗഡിയോടെയാണ് ഇന്നും ആഘോഷിക്കുന്നത്. –സുധീര്‍ കൊരയങ്ങാട്