കണ്ണൂർ: ടിപി വധക്കേസിലെ കുറ്റവാളി ട്രൗസർ മനോജിന് ശിക്ഷാ ഇളവ് നൽകുന്നതിനായി കെ കെ രമ എംഎൽഎയുടെ മൊഴിയെടുത്ത എഎസ്ഐയ്ക്ക് സ്ഥലംമാറ്റം. കൊളവല്ലൂർ സ്റ്റേഷനിലെ ശ്രീജിത്തിനെ വയനാട്ടിലേക്കാണ് മാറ്റിയത്. മൊഴിയെടുത്ത കാര്യം പ്രതിപക്ഷം നേരത്തേ നിയമസഭയിൽ ഉന്നയിച്ചിരുന്നു. ഇത് വിവാദമായതോടെയാണ് പൊലീസുകാരനെതിരെ നടപടിക്ക് നീക്കം തുടങ്ങിയത്. ശിക്ഷായിളവ് നൽകുന്നതിനുള്ള പട്ടിക ചോർന്ന സംഭവത്തിൽ കൂടുതൽ പൊലീസുകാർക്കെതിരെ നടപടി ഉണ്ടാകുമെന്ന റിപ്പോർട്ടിന് പിന്നാലെയാണ് ശ്രീജിത്തിന്റെ സ്ഥലംമാറ്റം.
ലിസ്റ്റ് ചോർന്ന സംഭവത്തിൽ പാനൂർ, ചൊക്ളി സ്റ്റേഷനുകളിലെ സിപിഒമാരായ പ്രവീൺ, ഷാജു എന്നിവരെ കൂത്തുപറമ്പ് എസിപി കഴിഞ്ഞദിവസം ചോദ്യം ചെയ്തിരുന്നു. ഇവരാണ് പട്ടിക ചോർന്നതിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം. ശിക്ഷാ ഇളവ് വിവാദവുമായി ബന്ധപ്പെട്ട് കണ്ണൂർ സെൻട്രൽ ജയിൽ സൂപ്രണ്ട് അടക്കം മൂന്ന് ജയിൽ ഉദ്യോഗസ്ഥരെ സസ്പെൻഡുചെയ്തിരുന്നു. മാനദണ്ഡം പാലിക്കാതെ തെറ്റായ പട്ടിക തയ്യാറാക്കി എന്നാരോപിച്ചാണ് ഇവർക്കെതിരെ നടപടി സ്വീകരിച്ചത്. ഇതിന് പിന്നാലെയാണ് രമയുടെ മൊഴിയെടുത്ത സംഭവം പുറത്തുവന്നതും വിവാദമായതും. ടിപി വധത്തിൽ നേരിട്ട് പങ്കെടുത്ത പ്രതികൾക്കാണ് ശിക്ഷാ ഇളവ് നൽകാനുള്ള നീക്കമുണ്ടായത്. ഇരുപതുവർഷം വരെ ഈ പ്രതികൾക്ക് ശിക്ഷാ ഇളവ് നൽകരുതെന്ന ഹൈക്കോടതി വിധി നിൽക്കവെയായിരുന്നു വഴിവിട്ട നീക്കത്തിന് പിണറായി സർക്കാർ ശ്രമിച്ചത്. റിപ്പോർട്ട് പുറത്തുവന്നതോടെ ഇത് വൻവിവാദമാവുകയായിരുന്നു. ഉദ്യോഗസ്ഥരെ ബലിയാടാക്കി മുഖം രക്ഷിക്കാനുള്ള ശ്രമമാണ് സർക്കാർ നടത്തുന്നെന്ന ആക്ഷേപം പ്രതിപക്ഷം ഉയർത്തുന്നുണ്ട്.