വടകര: കടത്തനാടിന് കേളിയും പെരുമയും നേടിക്കൊടുത്ത കളരി പാരമ്പര്യത്തെ സംരക്ഷിക്കാനും പരിപോഷിപ്പിക്കാനുമുള്ള ഉദ്ദേശത്തോടെ വടകര നഗരസഭയുടെ നേതൃത്വത്തിൽ കളരി മഹോത്സവത്തിന് ഇന്ന് തുടക്കം കുറിക്കും. തച്ചോളി ഒതേനൻ കതിരൂർ ഗുരുക്കളുമായി അങ്കം കുറിച്ച കുംഭം മൂന്നിന് വൈകുന്നേരം 6 മണിക്ക് വടകര നാരായണ നഗരം ഗ്രൗണ്ടിൽ പ്രത്യേകം സജ്ജമാക്കിയ അങ്കതട്ടിൽ വളരെ അഭ്യാസപ്രകടനത്തോടെയാണ് ആരംഭിക്കുന്നത്. എല്ലാവർഷവും ഇതേ നാളിൽ മഹോത്സവം തുടരണമെന്ന ലക്ഷ്യത്തോടെയാണ് ആരംഭിക്കുന്നത്. പത്മശ്രീ ജേതാവ് എസ് ആർ ഡി പ്രസാദ് മുഖ്യാതിഥി ആയിരിക്കും. തുടർന്ന് കളരിയുടെ സമകാലിക പ്രസക്തി എന്ന വിഷയത്തിൽ പ്രഭാഷണം നടക്കും. അങ്കത്തട്ടിൽ തിരി തെളിയിക്കൽ, നഗരസഭ ആർച്ച വളണ്ടിയർമാർക്കുള്ള സർട്ടിഫിക്കറ്റ് വിതരണം, അങ്കം കടത്തനാട് കളരി സംഘം
പുതുപ്പണം, യോഗ കളരി കാവിൽ പേരാമ്പ്ര എന്നിവരുടെ കളരി അഭ്യാസപ്രകടനവും അരങ്ങേറും. തുടർന്ന് ചെമ്മരത്തൂർ മഹേഷ് ഗുരുക്കളും സംഘവും അവതരിപ്പിക്കുന്ന രാജസൂയം കോൽക്കളി, തച്ചോളി കളിയും തുടർന്ന് ദഫ്മുട്ടും അറബനമുട്ടും നടക്കും. പത്മശ്രീ എസ് ആർ ഡി പ്രസാദ്, ഗോപാലൻ വൈദ്യർ, അഷ് വാക്ക്, മഹേഷ് ഗുരുക്കൾ, കണാരൻ ഗുരുക്കൾ എന്നിവരെ ആദരിക്കും. തുടർന്ന് രണ്ടാം ദിവസം വടക്കൻ പാട്ടും കടത്തനാടൻ കളരിയും എന്ന വിഷയത്തിൽ ശ്രീ. പത്മലോചനൻ പ്രഭാഷണം നടത്തും. തുടർന്ന് ചൂരക്കൊടി കളരി സംഘം വില്യാപ്പള്ളി, കടത്തനാട് ചേകോർ കളരി സംഘം പുതുപ്പണം എന്നിവരുടെ കളരി അഭ്യാസപ്രകടനം, പി വി മുഹമ്മദ് ഗുരുക്കൾ സ്മാരക കളരി തിക്കോടി
അവതരിപ്പിക്കുന്ന പരിചമുട്ടുകളി, കോൽക്കളി, പണിക്കൂട്ടി ടീം അവതരിപ്പിക്കുന്ന കൈകൊട്ടി കളിയും അരങ്ങേറും. കുഞ്ഞു മൂസ ഗുരുക്കൾ, ഒഞ്ചിയം പ്രഭാകരൻ, ഗോപാലൻ ഗുരുക്കൾ, സുരേഷ് ഗുരുക്കൾ, ഷിഫിലി ഷഫാദ് എന്നിവരെ ആദരിക്കും. സമാപന ദിവസമായ 18ന് കടത്തനാടൻ കളരിയുടെ സാംസ്കാരിക പൈതൃകം എന്ന വിഷയത്തിൽ ഡോ.വിജയരാഘവൻ പ്രഭാഷണം നടത്തും. പത്മശ്രീ മീനാക്ഷി ഗുരുക്കൾ, കരുണൻ ഗുരുക്കൾ, പാലേരി രമേശൻ, ദേവരാജൻ ഗുരുക്കൾ, മുകുന്ദൻ ഗുരുക്കൾ എന്നിവരെ ആദരിക്കും. തുടർന്ന് കെ പി സി ജി എം കളരി, കടത്തനാട് കളരി ഫൗണ്ടേഷൻ പുതുപ്പണം, കടത്തനാട് കളരി സംഘം പുറമേരി എന്നിവരുടെ കളരി അഭ്യാസപ്രകടനം നടക്കും .