ലഖ്നൗ: ആദ്യം പിന്നിലായെങ്കിലും ഉത്തര്‍പ്രദേശിലെ വാരണാസിയില്‍ ലീഡ് തിരികെ പിടിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. പിസിസി അധ്യക്ഷൻ അജയ് റായിയെ തന്നെ നിയോഗിച്ച് കോണ്‍ഗ്രസ് ശക്തമായ പോരാട്ടത്തിന് തന്നെയാണ് വാരണാസിയില്‍ ഇറങ്ങി തിരിച്ചത്. കടുത്ത പോരാട്ടത്തിന്റെ സൂചന നല്കി ആദ്യ മുന്നിലെത്താൻ അജയ് റായിക്ക് സാധിച്ചു. എന്നാല്‍, പിന്നീട് മോദി ലീഡ് തിരികെ പിടിക്കുകയായിരുന്നു.
തമിഴ്നാട്ടില്‍ ഇന്ത്യ സഖ്യം മുന്നേറ്റം നടത്തുമ്പോള്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. അണ്ണാമലൈ പിന്നില്‍. 39 സീറ്റുകളില്‍ 35 സീറ്റുകളില്‍ ഇന്ത്യ സഖ്യമാണ് മുന്നേറ്റം നടത്തുന്നത്. അതേസമയം രണ്ടു സീറ്റുകളില്‍ വീതമാണ് എന്‍ഡിഎയും എഐഎഡിഎംകെയും ലീഡ് ചെയ്യുന്നത്. കോയമ്പത്തൂര്‍ മണ്ഡലത്തിലാണ് അണ്ണാമലൈ മത്സരിക്കുന്നത്. അതേസമയം ഡിഎംകെ സ്ഥാനാര്‍ത്ഥി പി ഗണപതിയാണ് ഇവിടെ ലീഡ് നിലനിര്‍ത്തുന്നത്.
രാജ്യത്ത് എൻഡിഎയും ഇന്ത്യ സഖ്യവും തമ്മില്‍ നടക്കുന്ന വാശിയേറിയ പോരാട്ടത്തിന്റെ സൂചനകള്‍ തന്നെയാണ് വാരണാസിയില്‍ ആദ്യ ഘട്ടത്തില്‍ പ്രതിഫലിച്ചത്. ഒരുഘട്ടത്തില്‍ ആറായിരത്തിലധികം ലീഡ് പിടിക്കാൻ അജയ് റായിക്ക് സാധിച്ചു. ഇപ്പോള്‍ നാൽപ്പതിനായിരത്തിലധികം വോട്ടിന്റെ ലീഡിലേക്ക് മോദി എത്തിയിട്ടുണ്ട്. ഏഴ് സ്ഥാനാര്‍ത്ഥികളാണ് മണ്ഡലത്തിൽ മത്സരിച്ചത്. ബിഎസ്പി സ്ഥാനാര്‍ത്ഥിയാണ് മൂന്നാം സ്ഥാനത്ത്. ഏറ്റവും ഒടുവിൽ വിവരം ലഭിക്കുമ്പോൾ എക്സിറ്റ് പോൾ പ്രവചനങ്ങൾ അപ്രസക്തമാകുന്ന നിലയിലാണ് ഇന്ത്യ സഖ്യത്തിന്റെ മുന്നേറ്റം.