ഗുഡല്ലൂര്‍: വശ്യമനോഹരമായ ഊട്ടിയുടെ കുളിരിനൊപ്പം വസന്ത വിസ്മയമായ പുഷ്പമേള ആസ്വദിക്കാന്‍ വന്‍ തിരക്ക്. പത്തിന് തുടങ്ങിയ മേള കാണാന്‍ ദിവസവും ആയിരങ്ങളാണ് എത്തുന്നത്. കേരളം ഉള്‍പെടെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള സഞ്ചാരികള്‍ ഊട്ടിയിലെത്തി പുഷ്പോത്സവവും വിവിധ ടൂറിസ്റ്റ് കേന്ദ്രങ്ങളും കണ്ടുമടങ്ങുന്നു.
വിനോദ സഞ്ചാരികള്‍ക്ക് ഇ-പാസ് വേണമെന്ന നിബന്ധന വന്നതോടെ സഞ്ചാരികളുടെ വരവ് കുത്തനെ കുറഞ്ഞിരുന്നു. കൂടാതെ ഉദ്യാനങ്ങളില്‍ കടക്കാനുള്ള ഫീസും വര്‍ധിപ്പിച്ചിട്ടുണ്ട്. രണ്ട് ദിവസം തിരക്ക് കുറവായിരുന്നെങ്കിലും ശനി, ഞായര്‍ ദിവസങ്ങളില്‍ സ്ഥിതി വ്യത്യസ്തമായി. നല്ല തിരക്ക് അനുഭവപ്പെട്ടു. ബോട്ടാണിക്കല്‍ ഗാര്ഡന്, റോസ് ഗാര്ഡന്, കര്‍ണാടക ഗാര്ഡന് എന്നിവിടങ്ങളില്‍ വന്‍ തിരക്കാണ് ഉണ്ടായത്.
കേരളത്തില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ സഞ്ചാരികള്‍ ഊട്ടിയിലെത്തുന്നതെന്നാണ് തമിഴ്നാട് സര്‍ക്കാറിന്റെ കണക്ക്. കേരളത്തിലെ കൊടുംചൂടാണ് ഊട്ടി യാത്രക്ക് ആളുകളെ പ്രേരിപ്പിക്കുന്നത്. കുടുംബ സമേതം എത്തുന്നവര്‍ ദിവസങ്ങളോളം താമസിക്കുന്നു. ഒന്നോ രണ്ടോ ദിവസം തങ്ങി മടങ്ങുന്ന സംഘങ്ങളാണ് ഏറെയും.
ഊട്ടിയില്‍ എത്ര പേര് എത്തുന്നുണ്ടെന്ന കൃത്യമായ കണക്ക് ലഭിക്കാന്‍ വേണ്ടിയാണ് ഇ-പാസ് ഏര്‍പ്പെടുത്തിയത്. ജൂണ്‍ 30 വരെയാണ് ഇ.പാസ് നിര്‍ബന്ധമാക്കിയത്. എന്നാല്‍ ഇ-പാസ് ഏര്‍പ്പെടുത്തുകയും ടിക്കറ്റ് നിരക്ക് വര്‍ധിപ്പിക്കുകയും ചെയ്തത് ഇരുട്ടടിയായെന്ന അഭിപ്രായം ഉയര്‍ന്നിട്ടുണ്ട്. സഞ്ചാരികളുമായി അനിയന്ത്രിതമായി എത്തുന്ന വാഹനങ്ങള്‍ ഗതാഗതകുരുക്കിന് കാരണമാവുന്നതായി ചൂണ്ടിക്കാട്ടിയാണ് ഇ.പാസ് ഏര്‍പെടുത്തിയത്.
എന്നാല്‍ ഇ.പാസ് കാരണം സഞ്ചാരികളുടെ വരവ് കുറഞ്ഞതായാണ് ഊട്ടിയിലെ കച്ചവടക്കാരും മറ്റും പറയുന്നത്.
-സുധീര്‍ കൊരയങ്ങാട്