തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്നു. എട്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. അഞ്ച് ജില്ലകളിലും ആലപ്പുഴ ജില്ലയിലെ കുട്ടനാട്, ചേർത്തല താലൂക്കുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി നൽകിയിട്ടുണ്ട്. ജലനിരപ്പ് ഉയരുന്നതിനാൽ അഞ്ച് നദികളിൽ കേന്ദ്ര ജല കമ്മിഷൻ പ്രളയ മുന്നറിയിപ്പ് നൽകി.
തിരുവനന്തപുരം, പത്തനംതിട്ട, എറണാകുളം, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്, ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. കൊല്ലം, ആലപ്പുഴ, കോട്ടയം, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ യെല്ലോ അലർട്ടാണ്. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, വയനാട്, ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് കലക്ടർമാർ അവധി പ്രഖ്യാപിച്ചിരിക്കുന്നത്. ആലപ്പുഴ ജില്ലയിലെ ചേര്‍ത്തല, കുട്ടനാട് താലൂക്കുകളിലെയും കണ്ണൂര്‍ ജില്ലയിലെ ഇരിട്ടി താലൂക്കിലെയും എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
കനത്തമഴയിൽ സംസ്ഥാനത്ത് വ്യാപക നാശനഷ്ടമാണുണ്ടായിരിക്കുന്നത്. ഇടുക്കിയിലും തൃശൂരും തിരുവനന്തപുരത്തും വീടുകൾ തകർന്നു.ആലപ്പുഴയിൽ മതിൽ ഇടിഞ്ഞ് വിദ്യാർഥി മരിച്ചു. വ്യാപക കടലാക്രമണമാണ് ഉണ്ടായത്. കുറ്റ്യാടി ചുരത്തിൽ രണ്ടിടങ്ങളിലാണ് മണ്ണിടിഞ്ഞത്. പേരാമ്പ്രയിൽ നിർത്തിയിട്ട ജീപ്പിനു മുകളിൽ മരം വീണു. നാദാപുരത്ത് ശക്തതമായ മഴയിൽ മരം കടപുഴകി വീണ് വീട് ഭാഗികമായി തകർന്നു. പാലക്കാട് ആലത്തൂർ പത്തനാപുരത്തെ നടപ്പാലം കനത്ത മഴക്ക് പിന്നാലെ തകർന്നു വീണു. 1500 കുടുംബങ്ങൾക്ക് ഗായത്രിപുഴ കടന്ന് ആലത്തൂരിലേക്ക് എത്താനുള്ള താത്കാലിക പാലമാണ് തകർന്നത്.