വടകര: പുത്തൂര്‍ സ്റ്റേഡിയത്തില്‍ സ്കൂളിനായി കെട്ടിടം പണിയുന്ന വിഷയത്തില്‍ ഹൈക്കോടതിയുടെ ഇടപെടല്‍. കെട്ടിടനിര്‍മാണം സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാര്‍ സമര്‍പിച്ച ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ ഇടപെടല്‍. ഹര്‍ജിയില്‍ സര്‍ക്കാര്‍ നിലപാട് അറിയിക്കാന്‍ സമയം വേണമന്ന് ഗവ.പ്ലീഡര്‍ ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്നാണ്, സ്റ്റേഡിയത്തിലെ ഏത് തരം നിര്‍മാണ പ്രവര്‍ത്തനവും ഹരജിയിന്മേലുള്ള തുടര്‍ ഉത്തരവുകള്‍ക്കു വിധേയമായി മാത്രമേ പാടുള്ളൂവെന്ന് ജസ്റ്റിസ് ദേവന് രാമചന്ദ്രന് ഉത്തരവിട്ടത്. കേസ് ഏപ്രില്‍ ഒന്നിന് വീണ്ടും പരിഗണിക്കും.
സ്റ്റേഡിയത്തില്‍ കെട്ടിടം പണിയുന്നതിനെതിരെ കടുത്ത പ്രതിഷേധമാണ് കായിക പ്രേമികളും നാട്ടുകാരും ഉയര്‍ത്തിയത്. എതിര്‍പ്പ് വകവെക്കാതെ സ്റ്റേഡിയത്തില്‍ സ്കൂള്‍ കെട്ടിടം നിര്‍മിക്കാനുള്ള നടപടിയുമായി അധികൃതര്‍ മുന്നോട്ട് പോവുകയായിരുന്നു. ഇതിന്റെ തുടര്‍ച്ചയായി കഴിഞ്ഞ മാസാവസാനം കെട്ടിട നിര്‍മാണത്തിനു തറക്കല്ലിട്ടു. ഒട്ടേറെ പ്രതിഷേധ പരിപാടികള്‍ നടത്തിയിട്ടും ഫലമില്ലെന്ന് കണ്ട സാഹചര്യത്തിലാണ് സ്റ്റേഡിയം പരിസരത്തെ ഒമ്പത് പേര് ഹൈക്കോടതിയെ സമീപിച്ചത്.
കായിക വികസനത്തിന്റെ ഭാഗമായാണ് ഏറെ പരിശ്രമഫലമായി ഇവിടെ സ്റ്റേഡിയം യാഥാര്‍ഥ്യമാക്കിയത്. ഇതിനാണ് ഇപ്പോള്‍ തിരിച്ചടി നേരിടുന്നത്. സമീപത്ത് തന്നെ 60 സെന്റിലധികം ഭൂമി ഒഴിഞ്ഞു കിടക്കുമ്പോഴാണ് മഹത്തായ ഈ കളിക്കളത്തെ ഇല്ലാതാക്കും വിധം കെട്ടിടം പണിയുന്നത്. സ്കൂള്‍ ഗ്രൗണ്ടുകള്‍ കെട്ടിടം പണിയാന്‍ ഉപയോഗിക്കരുതെന്ന വിദ്യാഭ്യാസമന്ത്രിയുടെ ഉത്തരവ് കാറ്റില്‍ പറത്തിയാണ് ഈ നടപടി. കെട്ടിടം പണിയുന്നതോടെ 50 സെന്റ് സ്ഥലമെങ്കിലും സ്റ്റേഡിയത്തിന് നഷ്ടമാവും. വോളിബോള്‍, ക്രിക്കറ്റ്, ഫുട്ബോള്‍ എന്നിവ കളിക്കാന്‍ കഴിയുന്ന ഗ്രൗണ്ടിനാണ് കെട്ടിട നിര്‍മാണം ഭീഷണിയാകുന്നത്. സ്റ്റേഡിയം അതേപടി നിലനിര്‍ത്തിക്കൊണ്ട് സ്കൂളിന് കെട്ടിടം പണിയുന്നത് സംബന്ധിച്ച് ആലോചിക്കാന്‍ പോലും ബന്ധപ്പെട്ടവര്‍ തയ്യാറാകുന്നില്ല.