വടകര: വടകരയിൽ വർഷംതോറും നടത്തിവരാറുള്ള ഹരിതാമൃതത്തിന് ടൗൺഹാളിൽ പ്രൗഢഗംഭീര തുടക്കം. 13 വരെ ആയുർവേദത്തിന്റെ തനത് രൂപങ്ങളുടെ പ്രദർശനവും വില്പനയും ചർച്ചാ ക്ലാസുമായി ടൗൺഹാൾ സമ്പന്നമാവുകയാണ്. സംസ്ഥാന ജൈവ വൈവിധ്യ ബോർഡിന്റെ പുരസ്കാരം ലഭിച്ച മാതൃകാദമ്പതികളായ അഡ്വ: സുഭാഷ് ചന്ദ്രബോസും ആർ. ഇന്ദിരയും ഹരിതാമൃതം ഉദ്ഘാടനം ചെയ്തു. തലമുറകളോളം ശുദ്ധവായുവും ശുദ്ധജലവും മണ്ണും പ്രദാനം ചെയ്യാൻ കുട്ടി വനത്തിന് കഴിയുമെന്നും അതോടൊപ്പം ഹരിതാമൃതത്തിന്റെ സന്ദേശങ്ങൾ നിലനിൽക്കുമെന്നും അവർ പറഞ്ഞു.
2010 മുതൽ ‘ഹരിതാമൃതം’ നൽകിയ സന്ദേശങ്ങളാണ് വീട്ടിൽ കുട്ടി വനം സ്ഥാപിക്കാൻ പ്രേരണയും പ്രചോദനവുമായതെന്നും അതുകൊണ്ട് തന്നെ ഹരിതാമൃതത്തിലെ എല്ലാ ചെടികളും ഔഷധസസ്യങ്ങളും ഇപ്പോൾ കുട്ടി വനത്തിലുണ്ടെന്നും സുഭാഷ് ചന്ദ്രബോസും
ആർ ഇന്ദിരയും പറഞ്ഞു. ചടങ്ങിൽ നഗരസഭ ചെയർ പേഴ്സനും സംഘാടക സമിതി ചെയർമാനുമായ കെ.പി.ബിന്ദു അധ്യക്ഷത വഹിച്ചു. പാരമ്പര്യൈ ചികിത്സ നടത്തുന്ന കെ തങ്കച്ചൻ വൈദ്യർ ചരിത്രകാരൻ പി ഹരീന്ദ്രനാഥ് എന്നിവരെ ആദരിച്ചു. പി ബാലൻ ആദരണീയരെ പരിചയപ്പെടുത്തി പി പി പ്രസീത് കുമാർ മംഗള പത്ര സമർപ്പണ നടത്തുകയും ചെയ്തു. പി പി ദാമോദരൻ ബ്രോഷർ പ്രകാശനം ചെയ്തു. കെ കെ മഹമൂദ് ഏറ്റുവാങ്ങി. ഹരിതാമൃതം യാഥാർഥ്യമാക്കി മൺമറഞ്ഞുപോയ മഹദ് വ്യക്തികളെ പുറന്തോടത്ത് ഗംഗാധരൻ അനുസ്മരിച്ചു ഇരിങ്ങൽ രഘു രചിച്ച് പ്രേംകുമാർ വടകര സംഗീതം നൽകി ആലപിച്ച ഹരിതാമൃതം ശീർഷക ഗാനത്തിന്റെ സി.ഡി മുൻ മന്ത്രി സി കെ നാണു
വി പി ശിവകുമാറിന് നൽകി പ്രകാശനം ചെയ്തു. ടി ശ്രീനിവാസൻ രചിച്ച കാണപ്പണം എന്ന ലഘു പുസ്തകം പി പി.രാജൻ റസാഖ് കല്ലേരിക്ക് നൽകിക്കൊണ്ട് പ്രകാശനം ചെയ്തു. കെ കെ കൃഷ്ണൻ, വ്യാസൻ കുരിയാടി, പി സോമശേഖരൻ, സി കെ സുധീർ, വി പി രമേശൻ, വിനോദ് ചെറിയത്ത്, കെ പി ഉണ്ണി ഗോപാലൻ, വി സി വിജയൻ, അഡ്വ: ഇ നാരായണൻ നായർ, കെ പി. ചന്ദ്രശേഖരൻ, സി എം. മുഹമ്മദ് ശരീഫ് എന്നിവർ സംസാരിച്ചു.