വട്ടോളി: 27-ാം വയസില്‍ പാര്‍ക്കിന്‍സണ്‍സ് എന്ന രോഗത്തിലൂടെ ഭിന്നശേഷിക്കാരിയായി മാറിയെങ്കിലും പരിമിതികള്‍ മറികടന്ന് ആത്മവിശ്വാസത്തോടെ വിവിധ സ്കൂളില്‍ അധ്യാപികയായി സേവനം ചെയ്തുവരുന്ന ഓര്‍ക്കാട്ടേരിയിലെ ടി.പി.ഹന്ന എഴുത്തിന്റെ മേഖലയിലും സജീവം. എഴു വര്‍ഷമായി ജില്ലയിലെ വിവിധ സ്കൂളുകളില്‍ താല്‍ക്കാലിക അധ്യാപികയായി ജോലി ചെയ്യുന്ന ഇവര്‍ സ്ഥിരം അധ്യാപിക എന്ന മോഹത്തിനിടയിലും എഴുത്തെന്ന സര്‍ഗപ്രതിഭ കൈവട്ടില്ല.
കോവിഡ് കാലത്തെ ലോക്ഡൗണിലാണ് ഹന്ന എഴുതി തുടങ്ങിയത്. അതുവരെ ഡയറിയില്‍ മാത്രം കുറിച്ചിടുന്ന ഹന്ന തന്റെ കുറിപ്പുകളില്‍ ഒന്ന് നാട്ടിലെ എഴുത്തുകാരി ഉഷക്ക് അയച്ചതോടെയാണ് വഴിത്തിരിവായത്. ഉഷയും സുഹൃത്തുക്കളും നല്കിയ പ്രോല്‍സാഹനം എഴുത്തിന്റെ മേഖലയില്‍ നിലയുറപ്പിക്കാന്‍ ടീച്ചറെ ഏറെ സഹായിച്ചു. ‘പച്ചില’, എന്ന ഡിജിറ്റല്‍ മാഗസിനില്‍ ലജ്ജ എന്ന കവിത അച്ചടിച്ച് വന്നതോടെ ആത്മവിശ്വാസം ഏറി.
തുടര്‍ന്ന് ‘കേരളനാട്, വീണ്ടും യുദ്ധമോ ഭൂഗോളം, കണ്മണി, കാലവര്‍ഷം, പേറ്റ് നോവ് എന്നീ കവിതകളും വെളിച്ചം കണ്ടു. കേരളഗാനം റേഡിയോ രംഗിലൂടെ അവതരിപ്പിച്ചു.
കേരള സാഹിത്യ അക്കാദമി ഗ്രൂപ്പായ സൃഷ്ടി പദത്തില്‍ ‘കാവ്യ സുമങ്ങള്’ എന്ന സമാഹാരത്തില്‍ പ്രഗല്ഭരായ എഴുത്തുകാരോടപ്പം തന്റെ രചനയും പ്രസീദ്ധികരിച്ചത് ഏറെ സന്തോഷത്തോടെ ഓര്‍ക്കുകയാണ് അവര്‍. ഹന്ന രചന നിര്‍വഹിച്ച പെരുന്നാള്‍ ആല്‍ബം നരേന്ദ്രപ്രസാദ് സ്പെഷ്യല്‍ ജൂറി അവാര്‍ഡ് കരസ്ഥമാക്കി. കഴിഞ്ഞ ദിവസം ടീച്ചറുടെ ‘ മഴവില്‍ പൂക്കള്‍’ എന്ന പ്രവേശനോത്സവ ഗാനം പ്രശസ്ത കവി മുരുകന് കാട്ടാക്കട ഓണ്‍ലൈനില്‍ പ്രകാശനം ചെയ്തു. വയനാട് ജില്ലാ പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന് ജുനൈദ് കൈപ്പാണി മുഖ്യഭാഷണം നടത്തി. ഈ ഗാനത്തിന്റെ സംഗീത സംവിധാനം നിര്‍വ്വഹിച്ചത് ഫിറോസ് നാദാപുരമാണ്. സിയാലക്ഷ്മി ആലാപനവും അനൂപ് മടപ്പള്ളി ക്യാമറയും കൈകാര്യം ചെയ്തു. പ്രവേശനോത്സവഗാനത്തിന്റെ സംവിധാനം നിര്‍വ്വഹിച്ചത് നിമേഷ് കക്കട്ടിലാണ്.
എഴുത്തിന്റെ മേഖലയില്‍ കൈപിടിച്ച് ഉയര്‍ത്തിയ സാംസ്കാരിക പ്രവര്‍ത്തകരോടും സുഹൃത്തുകളോടും ഒപ്പം തന്റെ കവിതകള്‍ നന്നായി ആലപിച്ചവരോടും തീരാത്ത കടപ്പാടുണ്ട് ഹന്നക്ക്. ഇത് മനസില്‍ ഉറപ്പിച്ച് രചന തുടരുകയാണ് ഹന്ന.
-ആനന്ദന് എലിയാറ