തിരുവനന്തപുരം: ഉഷ്ണതരംഗ സാധ്യതയെ തുടർന്ന് മെയ് ആറ് വരെ സംസ്ഥാനത്തെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടച്ചിടാൻ നിർദേശം. മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്ക് മാറ്റമുണ്ടാകില്ല. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന ദുരന്തനിവാരണ അതോറിറ്റി യോഗത്തിലാണ് നിർദേശം. പകൽ 11 മുതൽ മൂന്നുവരെ ശരീരത്തിൽ നേരിട്ട് സൂര്യപ്രകാശമേൽക്കുന്നത് തടയുന്ന രീതിയിൽ ജോലി സമയം ക്രമീകരിക്കണമെന്ന് മുഖ്യമന്ത്രി നിർദേശിച്ചു. വിവിധ
ജില്ലകളിലെ സാഹചര്യം ജില്ലാ കലക്ടർമാർ വിശദീകരിച്ചു. സ്കൂൾ വിദ്യാർഥികൾക്ക് അവധിക്കാല ക്ലാസുകൾ പകൽ 11 മുതൽ മൂന്നുവരെ ഒഴിവാക്കണം. കലാ-കായിക മത്സരങ്ങളും പരിപാടികളും ഈ സമയത്ത് നടത്തരുത്. കർഷകത്തൊഴിലാളികൾ, വഴിയോരക്കച്ചവടക്കാർ, മത്സ്യത്തൊഴിലാളികൾ, മറ്റ് കാഠിന്യമുള്ള ജോലികളിൽ ഏർപ്പെടുന്നവർ മുതലായവർ ജോലിസമയം ക്രമീകരിക്കണം. പൊലീസ്, അഗ്നിശമന രക്ഷാസേന, മറ്റ് സേനാവിഭാഗങ്ങൾ, എൻസിസി, എസ്പിസി തുടങ്ങിയവയുടെ പരിശീലനവും പകൽസമയം ഒഴിവാക്കണം. ആസ്ബെസ്റ്റോസ്, ടിൻ ഷീറ്റുകൾ
മേൽക്കൂരയായിട്ടുള്ള തൊഴിലിടങ്ങൾ പകൽ സമയം അടച്ചിടണം. ഇവ മേൽക്കൂരയായുള്ള വീടുകളിൽ താമസിക്കുന്ന അതിഥി തൊഴിലാളികൾ ഉൾപ്പെടെയുള്ളവരെ ക്യാമ്പുകളിലേക്ക് മാറ്റണം. ആശുപത്രികൾ, സർക്കാർ സ്ഥാപനങ്ങൾ, മാർക്കറ്റുകൾ, കെട്ടിടങ്ങൾ, മാലിന്യശേഖരണ -നിക്ഷേപ കേന്ദ്രങ്ങൾ തുടങ്ങിയിടങ്ങളിൽ ഫയർ ഓഡിറ്റ് നടത്തണം. കാട്ടുതീ ഒഴിവാക്കാൻ വനംവകുപ്പിന്റെ നിർദേശങ്ങൾ കർശനമായി പാലിക്കണം. ഉച്ചവെയിലിൽ കന്നുകാലികളെ മേയാൻ വിടരുത്. ലയങ്ങൾ, ആദിവാസി, ആവാസകേന്ദ്രങ്ങൾ മുതലായ ഇടങ്ങളിൽ കുടിവെള്ളം ഉറപ്പാക്കണം. ജൂൺ അഞ്ചിന് പൊതുസ്ഥലങ്ങളിലും തണൽമരങ്ങൾ പിടിപ്പിച്ച് സംരക്ഷിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
യോഗത്തിൽ മന്ത്രിമാർ, ചീഫ് സെക്രട്ടറി ഡോ. വി വേണു അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥർ, ദുരന്തനിവാരണ അതോറിറ്റി മെമ്പർ സെക്രട്ടറി ശേഖർ കുര്യാക്കോസ് തുടങ്ങിയവർ പങ്കെടുത്തു.