കോഴിക്കോട്: ലോക്സഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ജില്ലയിലെ പ്രവൃത്തികൾ നിരീക്ഷിക്കുന്നതിനായി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ ചുമതലപ്പെടുത്തിയ നാല് നിരീക്ഷകർ കൂടി എത്തി. ഇതോടെ ജില്ലയിലെ രണ്ട് മണ്ഡലങ്ങളിലേക്ക് കൂടി നിയോഗിച്ച ആറ് നിരീക്ഷകരും എത്തിച്ചേർന്നു. പൊതു നിരീക്ഷകരായ ഇഫാത്ത് അറ (കോഴിക്കോട് ലോകസഭ മണ്ഡലം), ഡോ സുമീത് കെ ജാറങ്കൽ (വടകര ലോകസഭ മണ്ഡലം), പോലിസ് നിരീക്ഷകരായ അശോക് കുമാർ സിംഗ് (വടകര, വയനാട് ലോക്സഭ മണ്ഡലങ്ങൾ), ഡോ ഭൻവർലാൽ മീണ (കോഴിക്കോട്, മലപ്പുറം ലോക്സഭ മണ്ഡലങ്ങൾ) എന്നിവരാണ് വ്യാഴാഴ്ച എത്തിയത്. തെരഞ്ഞെടുപ്പ് ചെലവ് നിരീക്ഷിക്കാൻ ചുമതലപ്പെടുത്തിയ മോണിക്ക ഹർഷദ് പാണ്ടെ, ഡോ സുനിൽ എൻ റാനോട്ട് എന്നിവർ നേരത്തെ എത്തിയിരുന്നു. രണ്ട്
മണ്ഡലങ്ങളിലെയും തെരഞ്ഞെടുപ്പു ഒരുക്കങ്ങൾ അവലോകനം ചെയ്തശേഷം നിരീക്ഷകർ പൂർണ തൃപ്തി പ്രകടിപ്പിച്ചു. കുറ്റമറ്റ രീതിയിലാണ് ക്രമീകരണങ്ങൾ മുന്നോട്ടുപോകുന്നത്. വരും ദിവസങ്ങളിൽ പോളിംഗ് സ്റ്റേഷനുകളും പോലീസ് സ്റ്റേഷനുകളും നേരിൽ സന്ദർശിക്കുമെന്ന് വ്യാഴാഴ്ച വൈകീട്ട് നടന്ന അവലോകന യോഗത്തിൽ ഡോ സുമീത് കെ
ജാറങ്കൽ പറഞ്ഞു. പൊതുതെരഞ്ഞെടുപ്പുമായി ബന്ധപെട്ടു പൊതുജനങ്ങളിൽ നിന്നും രാഷ്ട്രീയ പാർട്ടി പ്രതിനിധികളിൽ നിന്നും മൂന്ന് നിരീക്ഷകർ കോഴിക്കോട് ഗസ്റ്റ് ഹൗസിൽ വെച്ച് നേരിൽ പരാതി സ്വീകരിക്കാം. എല്ലാ പ്രവൃത്തി ദിവസങ്ങളിലും ഇഫാത്ത് അറ
(കോഴിക്കോട് മണ്ഡലം) രാവിലെ 10 നും 11 നും ഇടയിൽ പരാതി സ്വീകരിക്കും. ഡോ ജാറങ്കൽ (വടകര മണ്ഡലം) വൈകീട്ട് മൂന്ന് മുതൽ അഞ്ചു വരെയും ഡോ മീണ (കോഴിക്കോട് മണ്ഡലം) വൈകീട്ട് ആറ് മുതൽ ഏഴ് വരെയും പരാതി സ്വീകരിക്കും.