തിരുവനന്തപുരം: മെഡിക്കൽ കോളേജ് ആശുപത്രിയിലെ പി.ജി സീനിയർ റസിഡന്റ് ഡോ.അഭിരാമിയെ താമസസ്ഥലത്ത് (30) മരിച്ചനിലയിൽ കണ്ടെത്തി. ഇന്നലെ വൈകിട്ട് 6.30ഓടെ മെഡിക്കൽ കോളേജിന് സമീപം പി.ടി.ചാക്കോ നഗറിൽ പേയിംഗ് ഗസ്റ്റായി താമസിച്ചിരുന്ന വീട്ടിലാണ് മൃതദേഹം കണ്ടെത്തിയത്. അനസ്തേഷ്യ മരുന്ന് ഓവർ ഡോസ് കുത്തിവച്ച് ജീവനൊടുക്കിയതാണെന്നാണ് വിവരം. ആത്മഹത്യാക്കുറിപ്പ് പൊലീസ് കണ്ടെത്തി. തിരുവനന്തപുരം വെള്ളനാട് ഗവ.എച്ച്.എച്ച്.എസിന് സമീപം അഭിരാമത്തിൽ റിട്ട.ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥനായ ബാലകൃഷ്ണന്റെയും രമാദേവിയുടെയും ഏക മകളാണ്. നാലുമാസം മുമ്പായിരുന്നു വിവാഹം. ഭർത്താവ് കൊല്ലം രാമൻകുളങ്ങര സ്വദേശി പ്രതീഷ് മുംബയിൽ ഇ.എസ്.ഐ ആശുപത്രി ഡോക്ടറാണ്. കഴിഞ്ഞ ഡിസംബറിൽ പി.ജി വിദ്യാർത്ഥിനിയായ ഡോ.ഷഹ്ന ആത്മഹത്യ ചെയ്തിരുന്നു. ഡോ.അഭിരാമിയുടെ മരണം കൂടിയായതോടെ മെഡിക്കൽ കോളേജിലെ അദ്ധ്യാപകരും വിദ്യാർത്ഥികളും ഞെട്ടലിലാണ്. സംഭവത്തിൽ മെഡിക്കൽ കോളേജ് പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. പി.ജി പഠനം പൂർത്തിയാക്കിയ അഭിരാമി ഒരു വർഷത്തെ ബോണ്ട് കാലയളവിലായിരുന്നു. തിങ്കളാഴ്ച രാത്രിയും കാഷ്വാലിറ്റിയിൽ ഡ്യൂട്ടിയിലുണ്ടായിരുന്നു. ഇന്നലെ റൂമിലെ സഹ താമസക്കാരി എത്തിയപ്പോഴാണ് മുറി അകത്തുനിന്ന് പൂട്ടിയത് ശ്രദ്ധയിൽപ്പെട്ടത്. തട്ടി വിളിച്ചിട്ടും മൊബൈലിൽ ബന്ധപ്പെടാൻ ശ്രമിച്ചിട്ടും പ്രതികരണമുണ്ടായില്ല. തുടർന്ന് വീട്ടുടമസ്ഥരെ വിളിച്ചുവരുത്തി വാതിൽ പൊളിച്ച് കയറിയപ്പോഴാണ് അഭിരാമിയെ കട്ടിലിൽ അബോധാവസ്ഥയിൽ കണ്ടെത്തിയത്. മെഡിക്കൽകോളേജ് ആശുപത്രിയിൽ എത്തിച്ചപ്പോൾ മരണം സ്ഥിരീകരിച്ചു.
കുടുംബ പ്രശ്നങ്ങളാണോ, കോളേജിലെ പ്രശ്നങ്ങളാണോ ആത്മഹത്യയ്ക്ക് പിന്നിലെന്ന് പൊലീസ് അന്വേഷണത്തിലെ വ്യക്തമാകൂ. മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്കായി മോർച്ചറിയിലേക്ക് മാറ്റി. അഭിരാമി ഇന്നലെ ഉച്ചയ്ക്ക് ശേഷവും തന്നോട് ഫോണിൽ സംസാരിച്ചിരുന്നെന്ന് പിതാവ് ബാലകൃഷ്ണൻ പറഞ്ഞു. കൊല്ലത്ത് ഭർതൃഗൃഹത്തിൽ വൈകിട്ട് പോകുമെന്നാണ് പറഞ്ഞത്.