കോഴിക്കോട്: ജാഗ്രതാ സമിതികളുടെ പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കിയാൽ കുടുംബ ബന്ധങ്ങൾ ഊഷ്മളമാക്കി കൊണ്ടുപോകാൻ സാധിക്കുമെന്ന് വനിതാ കമ്മിഷൻ അധ്യക്ഷ അഡ്വ. പി സതീദേവി പറഞ്ഞു. കോഴിക്കോട് കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടത്തിയ അദാലത്തിനു ശേഷം സംസാരിക്കുകയായിരുന്നു വനിതാ കമ്മിഷൻ അധ്യക്ഷ. പ്രാദേശികമായി ഇടപെട്ടുകൊണ്ട് കുടുംബാംഗങ്ങൾ തമ്മിൽ സൗഹൃദ അന്തരീക്ഷം സൃഷ്ടിക്കാൻ ജാഗ്രതാ സമിതികൾക്ക് സാധിച്ചാൽ കുടുംബ പ്രശ്നങ്ങൾക്ക് വലിയൊരളവിൽ പരിഹാരം കാണാൻ സാധിക്കും. ഇതിന്റെ ഭാഗമായി വനിതാ കമ്മിഷന്റെ നേതൃത്വത്തിൽ ജാഗ്രതാ സമിതികൾക്ക് ആവശ്യമായ പരിശീലനം നൽകി വരുന്നുണ്ട്. ഗാർഹിക പീഡന പ്രശ്നങ്ങളിൽ ജാഗ്രതാ സമിതികളുടെ ഇടപെടൽ ശക്തിപ്പെടേണ്ടതുണ്ടെന്നും വനിതാ
![](https://i0.wp.com/vatakaravarthakal.in/wp-content/uploads/2024/02/unicure-nh.jpg?resize=480%2C600&ssl=1)
കമ്മിഷൻ അധ്യക്ഷ വിലയിരുത്തി. ഏറ്റവും മികച്ച പ്രവർത്തനം കാഴ്ചവയ്ക്കുന്ന ജാഗ്രതാ സമിതികൾക്ക് വനിതാ കമ്മിഷൻ അവാർഡും നൽകുന്നുണ്ട്. അത് ഇത്തവണയും തുടരുമെന്നും വനിതാ കമ്മിഷൻ അധ്യക്ഷ പറഞ്ഞു. കുടുംബ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട പരാതികളാണ് അദാലത്തിൽ പരിഗണനയ്ക്ക് എത്തിയവയിൽ ഏറെയും. ഭാര്യാ-ഭർത്താക്കന്മാർ, രക്ഷിതാക്കളും മക്കളും, സഹോദരങ്ങൾ എന്നിവർ തമ്മിലുള്ള പ്രശ്നങ്ങളും ഇതിൽ ഉൾപ്പെടും. പരസ്പരം ആശയവിനിമയം നടത്താതെ ഒരേ വീട്ടിൽ ഭാര്യാ-ഭർത്താക്കന്മാരായി കഴിയുന്നവരുമുണ്ട്. ഇവർക്ക് ആവശ്യമായ കൗൺസിലിംഗ് നൽകാൻ നിർദേശിച്ചു. മദ്യപാനത്തെ തുടർന്ന് ഭർത്താക്കന്മാർ വീട്ടിൽ പ്രശ്നങ്ങൾ ഉണ്ടാക്കുന്നെന്ന പരാതിയിൽ കൗൺസിലിംഗും ഡി അഡിക്ഷൻ സെന്ററിന്റെ സേവനവും നൽകാനാവശ്യമായ നടപടികൾ സ്വീകരിക്കാൻ നിർദേശിച്ചു.
ഇന്റേണൽ കംപ്ലയിന്റ് കമ്മിറ്റിയുടെ പ്രവർത്തനം കൂടുതൽ കാര്യക്ഷമമായതോടെ
![](https://i0.wp.com/vatakaravarthakal.in/wp-content/uploads/2023/10/clear-vision-mm-1.jpeg?resize=567%2C533&ssl=1)
തൊഴിലിടങ്ങളുമായി ബന്ധപ്പെട്ട പരാതികളുടെ എണ്ണത്തിൽ കുറവ് വന്നിട്ടുണ്ട്. അതത് സ്ഥാപനങ്ങൾക്ക് അകത്തു തന്നെ പ്രശ്നങ്ങൾ പരിഹരിക്കാൻ ആവശ്യമായ സാഹചര്യമൊരുങ്ങിയതാണ് പരാതികളുടെ എണ്ണം കുറയാൻ കാരണം. ഇന്റേണൽ കമ്മറ്റി ഇനിയും നിലവിൽ വന്നിട്ടില്ലാത്ത സ്ഥാപനങ്ങളിൽ ഇത് രൂപീകരിക്കുന്നതിന് ആവശ്യമായ നടപടിയെടുക്കണമെന്നും വനിതാ കമ്മിഷൻ അധ്യക്ഷ പറഞ്ഞു. ജില്ലാതല അദാലത്തിൽ എട്ട് പരാതികൾ തീർപ്പാക്കി. ഒരു പരാതിയിൽ പോലീസ് റിപ്പോർട്ട് തേടി. ഒരു പരാതിയിൽ വുമൺ പ്രോട്ടക്ഷൻ ഓഫീസർ മുഖാന്തരം ഒരു സ്ത്രീക്ക് ഭർത്താവിന്റെ വീട്ടിൽ താമസിക്കുന്നതിന് പ്രോട്ടക്ഷൻ ഓർഡർ വാങ്ങി നൽകാൻ നിർദേശം നൽകി. 44 പരാതികൾ അടുത്ത സിറ്റിംഗിലേക്ക് മാറ്റി. ആകെ 54 പരാതികളാണ് പരിഗണനയ്ക്ക് വന്നത്. അഭിഭാഷകരായ വി.പി. ലിസി, പി.എ. അബിജ, കൗൺസിലർമാരായ സി. അവിന, സുനിഷ റിനു, സുധിന സനൂഷ്, സബിന രൺദീപ്, എഎസ്ഐമാരായ ഗിരിജ എൽ നാറാണത്ത്, എം.എസ്. രാജേഷ് എന്നിവർ പങ്കെടുത്തു.