കോഴിക്കോട്: പന്തീരാങ്കാവ് ഗാർഹിക പീഡനകേസിൽ പെൺകുട്ടിയുടെ മൊഴിമാറ്റത്തിൽ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം. മകളെ സമ്മർദ്ദത്തിലാക്കിയാണ് മൊഴി മാറ്റിച്ചതെന്ന് പിതാവ് പറഞ്ഞു. അതേസമയം കേസ് ഒത്തുതീർപ്പാക്കാനുള്ള നടപടികൾ തുടങ്ങിയതായി പ്രതിഭാഗം അഭിഭാഷകൻ പ്രതികരിച്ചു. പന്തീരങ്കാവ് ഗാർഹിക പീഡന കേസിലെ മൊഴിമാറ്റം സമ്മർദ്ദം മൂലം ഉണ്ടായതാണെന്നാണ് പെൺകുട്ടിയുടെ ബന്ധുക്കൾ ആരോപിക്കുന്നത്. ശരീരത്തിൽ പാടുകൾ കണ്ടതിന്റെയും മകൾ പറഞ്ഞതിന്റെയും അടിസ്ഥാനത്തിലാണ്
പരാതി നൽകിയതെന്നും കുടുംബത്തിൻ്റെ ഭാഗത്ത് നിന്ന് യാതൊരു സമ്മർദവും ഉണ്ടായിട്ടില്ലെന്നും പിതാവ് ഹരിദാസ് പ്രതികരിച്ചു. പെൺകുട്ടിയെ കാണിനില്ലെന്ന കുടുംബത്തിൻ്റെ പരാതിയിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ശനിയാഴ്ച പെൺുട്ടിയെ ഫോണിൽ ബന്ധപ്പെട്ടിരുന്നു. പിന്നീട് ഫോൺ സ്വിച്ച് ഓഫ് ആയെന്നും പിതാവ്
പറഞ്ഞു. തിരുവനന്തപുരത്ത് വച്ച് പെൺകുട്ടി കേസ് ഒത്തുതീർപ്പാക്കാനുള്ള രേഖകൾ പൂർണ സമ്മതത്തോടെ ഒപ്പിട്ട് തന്നുവെന്ന് പ്രതിഭാഗം അഭിഭാഷകൻ പ്രതികരിച്ചു. കേസിൽ അടുത്ത ആഴ്ചയ്ക്കകം കുറ്റപത്രം സമർപ്പിക്കാനാണ് പോലീസിന്റെ തീരുമാനം. മുവ്വായിരത്തോളം പേജുള്ള വിശദമായ കുറ്റപത്രം ആണ് ഫറോക്ക് എസിപിയുടെ നേതൃത്വത്തിൽ സമർപ്പിക്കുക.