കോഴിക്കോട്: വരള്‍ച്ച മൂലം കൃഷിക്ക് സംഭവിച്ച നാശനഷ്ടം നേരില്‍ കണ്ടറിഞ്ഞ് കൃഷി വകുപ്പിലെ വിദഗ്ധസംഘം. ജില്ലയിലെ വിവിധ ബ്ലോക്ക് പഞ്ചായത്തുകളിലാണ് വിദഗ്ധ സംഘം ചൊവ്വ, ബുധന്‍ ദിവസങ്ങളിലായി സന്ദര്‍ശനം നടത്തിയത്. കൃഷി വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരും കൃഷി ശാസ്ത്രജ്ഞരും ബ്ലോക്ക്-പഞ്ചായത്ത് തല കൃഷി ഉദ്യോഗസ്ഥരും അടങ്ങിയതായിരുന്നു സംഘം.
ഏറ്റവും കൂടുതല്‍ നാശം സംഭവിച്ചിരിക്കുന്നത് വാഴ കൃഷിക്കാണ്. കുരുമുളക്, ജാതി, കൊക്കോ, കവുങ്ങ്, തെങ്ങ് തുടങ്ങിയ വിളകള്‍ക്കും സാരമായ നാശം സംഭവിച്ചതായി സംഘം വിലയിരുത്തി. ജലസേചന സൗകര്യമുള്ള കൃഷിയിടങ്ങളില്‍ പോലും ജലസ്രോതസുകള്‍ വറ്റിയതോടെ ജലസേചനം തടസപ്പെടുകയും കടുത്ത വേനലില്‍ വിളനാശം സംഭവിക്കുകയും ചെയ്തു. തുടര്‍ന്നുള്ള ദിവസങ്ങളില്‍ വേനല്‍മഴ ലഭ്യമാകാതെ വന്നാല്‍
വിളനാശത്തിന്റെ അളവ് വര്‍ധിക്കും.
വരള്‍ച്ചയുടെ ഇത്തരം സാഹചര്യങ്ങളെ അതിജീവിക്കുന്നതിനായി ഓരോ കൃഷി സ്ഥലങ്ങളിലും മഴവെള്ള സംഭരണി സ്ഥാപിക്കുകയും ജലസ്രോതസുകള്‍ പരമാവധി നന്നാക്കി ഉപയോഗപ്പെടുത്തുകയും വേണം. മണ്ണിലെ ഈര്‍പ്പം നഷ്ടപ്പെടാതിരിക്കാന്‍ മണ്ണിളക്കല്‍, പുതയിടല്‍ പോലുള്ള കാര്‍ഷിക പ്രവൃത്തികള്‍ ചെയ്ത് മണ്ണ് സംരക്ഷിച്ചു നിര്‍ത്തുകയും മൈക്കോറൈസ പോലുള്ള സൂക്ഷ്മാണുക്കളെ മണ്ണില്‍ വിന്യസിപ്പിച്ച് സസ്യങ്ങളുടെയും
മണ്ണിന്റെയും ആരോഗ്യം സംരക്ഷിച്ച് നിര്‍ത്തുകയും വേണമെന്ന് സംഘം നിര്‍ദേശിച്ചു.
കോഴിക്കോട് കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍ ജയേഷ്, കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍മാരായ ശ്രീവിദ്യ എം കെ, പ്രിയ മോഹന്‍, ബിന്ദു ആര്, കൃഷി ശാസ്ത്രജ്ഞരായ ഡോ. ഷിജിനി എം, ഡോ. ശ്രീറാം, ഡോ. സഫിയ എന്‍ ഇ, കൃഷി ഓഫീസര്‍മാരായ ഫൈസല്‍, അഞ്ജലി, മൊയ്തീന്‍ഷാ, രേണുക കൊള്ളീരി, രാജശ്രീ, ദര്‍ശന ദിലീപ് കെ.സി തുടങ്ങിയവര്‍ സംഘത്തില്‍ ഉണ്ടായിരുന്നു.