കണ്ണൂർ: ബിജെപി നേതാവ് പ്രകാശ് ജാവദേക്കറുമായി കൂടിക്കാഴ്ച നടത്തിയെന്ന് സമ്മതിച്ച് എൽഡിഎഫ് കൺവീനർ ഇ.പി. ജയരാജൻ. തിരുവനന്തപുരം ആക്കുളത്തെ മകന്റെ ഫ്ളാറ്റിൽ വച്ചാണ് കൂടിക്കാഴ്ച നടത്തിയതെന്നും ജാവദേക്കറുടെ കൂടെ ടി.ജി. നന്ദകുമാറും ഉണ്ടായിരുന്നുവെന്നും ഇ.പി. ജയരാജൻ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
മാസങ്ങൾക്ക് മുൻപാണ് കണ്ടത്. ഇതുവഴി കടന്നുപോയപ്പോൾ സന്ദർശിക്കാൻ എത്തിയതാണെന്നാണ് ജാവദേക്കർ പറഞ്ഞത്. രാഷ്ട്രിയം സംസാരിക്കാൻ ശ്രമിച്ചപ്പോൾ താത്പര്യമില്ലെന്ന് പറഞ്ഞുവെന്നും ഇ.പി. ജയരാജൻ വ്യക്തമാക്കി.
എൽ ഡി എഫ് ചരിത്ര വിജയം നേടുമെന്നും നിലപാടിൽ നിന്ന് ഒരിക്കൽ പോലും വ്യതിചലിക്കുന്നയാളല്ല താനെന്നും ജയരാജൻ വ്യക്തമാക്കി. ‘ ഈ കേരളത്തിന്റെ രാഷ്ട്രീയ അന്തരീക്ഷത്തിൽ ഇടതുപക്ഷം ജയിച്ചുവന്നാൽ മാത്രമേ രാജ്യത്തിന് ഭാവിയുള്ളൂ. ഇടതുപക്ഷമില്ലാത്തൊരു ഇന്ത്യ ഇല്ല. ഈ ധാരണയിൽ എല്ലാവരും വന്ന് വോട്ട് ചെയ്തുകൊണ്ടിരിക്കുകയാണ്.
ഇന്നലെ ഇവിടെയൊരു ആസൂത്രിതമായ ഗൂഢാലോചന നടന്നു. കണ്ണൂർ നിയോജകമണ്ഡലത്തിലെ യു ഡി എഫ് സ്ഥാനാർത്ഥി കെ സുധാകരനും അതുപോലെ ബി ജെ പിയുടെ ആലപ്പുഴ സ്ഥാനാർത്ഥി ശോഭ സുരേന്ദ്രനും മൂന്ന് നാല് പത്രപ്രവർത്തകരും കൂടി നേരത്തെ തന്നെ ഒരു പദ്ധതി തയ്യാറാക്കിയിരുന്നു. തിരഞ്ഞെടുപ്പിന്റെ അവസാന നിമിഷങ്ങളിൽ, മറുപടി പറയാൻ സമയമില്ലാത്ത സമയത്ത് അടിസ്ഥാനരഹിതമായ ആരോപണമുന്നയിച്ച് സുധാകാരന്റെ ബി ജെ പിയിലേക്കുള്ള പോക്കിനെ ലഘൂകരിക്കാനുള്ള ശ്രമം നടന്നു.
അവരുടെ ആസൂത്രണത്തിന്റെ ഭാഗമായി അതിൽ എന്റെ പേര് വലിച്ചിഴച്ചു. എന്റെ പേര് വലിച്ചിഴക്കേണ്ട ഒരു കാര്യവുമില്ലായിരുന്നു. ഞാൻ ഇതുവരെ ശോഭ സുരേന്ദ്രനുമായി നേരിട്ട് സംസാരിച്ചിട്ടില്ല. ഉമ്മൻചാണ്ടി മരിച്ച സമയത്ത് കോട്ടയത്തുവച്ചാണ് ആകെ അവരെ ഞാൻ കണ്ടത്. എന്ത് അടിസ്ഥാനത്തിലാണ് അടിസ്ഥാന രഹിതമായ ആരോപണം ഉന്നയിക്കുന്നത്. ഇത് ശോഭ സുരേന്ദ്രനും സുധാകരനും തമ്മിലുള്ള ആന്തരിക ബന്ധമാണ്. ബി ജെ പി – ആർ എസ് എസ് -കോൺഗ്രസ് രാഷ്ട്രീയ ബന്ധമാണ് ഇതിനുപിന്നിൽ. കേരളത്തിലെ ചില മാധ്യമപ്രവർത്തകരാണ് ഈ ആശയം ഉണ്ടാക്കിയത്. ഇവർക്കെതിരെ ഞാൻ നിയമനടപടി സ്വീകരിക്കും.’- ഇ പി ജയരാജൻ പറഞ്ഞു.