ബംഗളൂരു: വിദ്വേഷ പരാമർശത്തിൽ ബംഗളൂരു നോര്‍ത്ത് ബിജെപി സ്ഥാനാര്‍ഥിയും കേന്ദ്രമന്ത്രിയുമായ ശോഭ കരന്ദലജെയ്ക്ക് എതിരെ നടപടിയെടുക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശം. കർണാടക ചീഫ് ഇലക്ട്രല്‍ ഓഫീസർക്കാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ നിർദേശം നല്‍കിയിരിക്കുന്നത്.
പെരുമാറ്റച്ചട്ട പ്രകാരം നടപടിയെടുത്ത് 48 മണിക്കൂറിനകം റിപ്പോർട്ട് നൽകാനാണ് നിർദേശം. ഡിഎംകെ നല്കിയ പരാതിയിലാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി.
നേരത്തെ തമിഴ്നാടിനെതിരായ പരാമർശത്തിൽ ശോഭ മാപ്പു പറഞ്ഞിരുന്നു. സമൂഹ മാധ്യമത്തിലൂടെയാണ് തമിഴ് ജനതയോട് ഇവർ മാപ്പ് ചോദിച്ചത്. പരാമർശത്തിൽ തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ അടക്കമുള്ളവർ കടുത്ത അതൃപ്തിയുമായി രംഗത്തെത്തിയതോടെയാണ് കരന്ദലജെ മാപ്പ് പറഞ്ഞത്. എന്നാൽ കേരളത്തിനെതിരായ പരാമർശത്തിൽ ഇവർ മറുപടി പറഞ്ഞിരുന്നില്ല.
തമിഴ്നാട്ടുകാര്‍ ബംഗളൂരുവിലെത്തി സ്ഫോടനങ്ങള്‍ നടത്തുന്നു. കേരളത്തിലെ ആളുകള്‍ കര്‍ണാടകയിലെ പെണ്‍കുട്ടികളുടെ മുഖത്ത് ആസിഡ് ഒഴിക്കുന്നു. ഇതിനെതിരെ കോണ്‍ഗ്രസ് സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ലെന്നായിരുന്നു ശോഭയുടെ പരാമർശം.