കോഴിക്കോട്: മരുന്നുവിതരണം നിലച്ചിട്ട് അഞ്ചുദിവസം പിന്നിടുമ്പോൾ മെഡിക്കൽ കോളേജ് ആശുപത്രി പ്രവർത്തനം പ്രതിസന്ധിയിലേക്ക്. സ്റ്റോക്കുള്ള ശസ്ത്രക്രിയാ ഉപകരണങ്ങളിൽ പലതും വ്യാഴാഴ്ചയോടെ തീർന്നുതുടങ്ങും. പല മരുന്നുകൾക്കും ഇപ്പോൾതന്നെ ക്ഷാമം നേരിടുന്നുണ്ട്. ഡയാലിസിസിനെയും മറ്റും മരുന്നുക്ഷാമം ബാധിക്കും. രോഗികൾക്ക് ഒന്നോ രണ്ടോ മരുന്നുകളെങ്കിലും പുറത്തുനിന്ന് വാങ്ങേണ്ടി വരുന്നുണ്ട്. കേരള
മെഡിക്കൽ സർവീസസ് കോർപ്പറേഷൻ രണ്ടുദിവസമായി മരുന്നുവിതരണം നടത്തുന്നതിനാലാണ് വലിയ പ്രശ്നമില്ലാതെ പോകാനാവുന്നത്. ഓർത്തോ വിഭാഗത്തിൽ നടക്കേണ്ടിയിരുന്ന മുട്ട്, ഇടുപ്പ് മാറ്റിവെക്കൽ ശസ്ത്രക്രിയകൾ കഴിഞ്ഞദിവസം മാറ്റിവെച്ചിരുന്നു. അടിയന്തര ശസ്ത്രക്രിയകൾക്ക് ഇതുവരെ മുടക്കം വന്നിട്ടില്ലെന്നാണ് ആശുപത്രി അധികൃതർ അറിയിച്ചത്. എന്നാൽ വ്യാഴാഴ്ച നടത്തേണ്ട ആൻജിയോ പ്ലാസ്റ്റി ഉൾപ്പെടെയുള്ളവ മാറ്റിവെച്ചതായി രോഗികളെ വിളിച്ചറിയിച്ചിട്ടുണ്ട്. ഏപ്രിലിലും മറ്റുമാണ് പകരം തീയതി നൽകിയിരിക്കുന്നത് എന്നതിനാൽ രോഗികൾ ആശങ്കയിലാണ്. സ്വകാര്യലാബുകളിൽ രക്തപരിശോധന ഉൾപ്പെടെ പൂർത്തിയായശേഷമാണ് ശസ്ത്രക്രിയ മാറ്റിയതായി അറിയിച്ചത്. ഇതൊക്കെ വീണ്ടും ചെയ്യേണ്ടി വരുന്ന സ്ഥിതിയുമുണ്ട്.75
കോടിരൂപ കുടിശ്ശിക വന്നതോടെയാണ് വിതരണക്കാർ മരുന്നുവിതരണം നിർത്തിയത്. ജീവൻരക്ഷാ മരുന്നുകൾക്ക് പുറമേ ശസ്ത്രക്രിയാ ഉപകരണങ്ങൾ, ഫ്ളുയിഡുകൾ എന്നിവയും നൽകുന്നില്ല. ഡിസംബർവരെയുള്ള കുടിശ്ശിക മാർച്ച് 31-നകം ലഭിക്കുമെന്ന ഉറപ്പുലഭിച്ചാൽ മാത്രമേ മരുന്നുവിതരണം പുനരാരംഭിക്കൂവെന്നാണ് ഓൾ കേരള കെമിസ്റ്റ് ആൻഡ് ഡ്രഗിസ്റ്റ് അസോസിയേഷൻ അറിയിച്ചിരിക്കുന്നത്. വ്യാഴാഴ്ച കളക്ടറെ കാണാൻ ശ്രമിക്കുന്നുണ്ടെന്ന് അസോസിയേഷൻ ഭാരവാഹികൾ പറഞ്ഞു.
മെഡിക്കൽ കോളേജ് ആശുപത്രിയിൽ ജീവൻരക്ഷാമരുന്നുകൾ അടക്കമുള്ള മരുന്നുക്കൾ എത്തിക്കാൻ സത്വര നടപടിയെടുക്കണമെന്ന് യൂത്ത് ഫ്രണ്ട് (ജേക്കബ്) ജില്ലാ കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. മരുന്നുവിതരണം നിലച്ചത് മെഡിക്കൽ കോളേജ് ആശുപത്രി പ്രവർത്തനം പ്രതിസന്ധിയിലേക്ക് നീക്കിയിരിക്കുന്നു. ജില്ല പ്രസിഡൻ്റ് ഷഫീഖ് തറോപ്പൊയിൽ അധ്യക്ഷത വഹിച്ചു. പി.എം ഷുക്കൂർ. പി കെ സനീഷ്, പ്രദീപ് ചോമ്പാല, യൂസഫ് പള്ളിയത്ത്,രാജൻ വർക്കി പി എ ബബീഷ്, പി അബ്ദുൾ കരിം, മനോജ് ആവള, വി ഷൂക്കൂർ എന്നിവർ സംസാരിച്ചു.