തിരുവനന്തപുരം: രാജ്യം കാത്തിരുന്ന ലോക്സഭ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ആരംഭിച്ചു. പോസ്റ്റൽ വോട്ടുകളാണ് ആദ്യം എണ്ണിത്തുടങ്ങിയത്. ഇലക്ട്രോണിക്കലി ട്രാൻസ്മിറ്റഡ് പോസ്റ്റൽ ബാലറ്റുകളും (ഇടിപിബി), വീട്ടിലിരുന്ന വോട്ടു ചെയ്തവർ ഉൾപ്പെടെ ഉള്ളവരുടെ തപാൽ ബാലറ്റുകളുമാണ് ആദ്യം എണ്ണുന്നത്.
വോട്ടെണ്ണൽ ഒരു മണിക്കൂർ പിന്നിടുമ്പോൾത്തന്നെ രാജ്യം എങ്ങോട്ടെന്ന സൂചന ലഭ്യമാകും. ഉച്ചതിരിഞ്ഞ് ചിത്രം തെളിയും. രാജ്യം ആരുഭരിക്കുമെന്നുറപ്പാകും.
8.30-ഓടെ വോട്ടിങ് യന്ത്രത്തിലെ വോട്ടുകൾ എണ്ണിത്തുടങ്ങും. രാവിലെ 9-ഓടെ ആദ്യ ലീഡ് നില അറിയാനാകും. പതിനൊന്നോടെ വ്യക്തമായ ചിത്രം പുറത്തുവരുമെന്നാണ് കരുതുന്നത്. ഏപ്രിൽ 19-നും ജൂൺ ഒന്നിനുമിടയിൽ രാജ്യചരിത്രത്തിലെ ഏറ്റവും ദൈർഘ്യമേറിയ രണ്ടാമത്തെ പൊതുതിരഞ്ഞെടുപ്പായിരുന്നു ഇപ്രാവശ്യം. ഏഴ് ഘട്ടങ്ങളിലായി 543 ലോക്സഭാ സീറ്റുകളിലേക്ക് ജനം വിധിയെഴുതി.
ആദ്യ അരമണിക്കൂറിൽ തപാൽ വോട്ടുകൾ എണ്ണിക്കഴിഞ്ഞില്ലെങ്കിൽ വോട്ടിങ് യന്ത്രങ്ങളിലെ വോട്ടുകൾ എണ്ണിത്തുടങ്ങും. ആദ്യ അരമണിക്കൂറിനുശേഷം വോട്ടിങ് യന്ത്രങ്ങളിലെ വോട്ടിനൊപ്പം തപാൽ വോട്ടും എണ്ണുന്നത് സുതാര്യമല്ലാത്ത ഇടപെടലിന് വഴിവയ്ക്കുമെന്ന ആശങ്ക ഇതോടെ ശക്തമായി. 85 വയസ്സ് കഴിഞ്ഞവര്‍ക്ക് വീട്ടിൽ വോട്ട് അനുവദിച്ചതിനാല്‍ മുന്തെരഞ്ഞെടുപ്പുകളിലേതിനേക്കാള് കൂടുതല്‍ തപാല്‍ വോട്ടുകള്‍ ഉണ്ടാകും.