കോഴിക്കോട്: ഇന്ത്യയിലേക്ക് കുടിയേറിയ മുസ്ലീങ്ങളുടെ പൗരത്വം നിയമ വിരുദ്ധമാക്കുകയാണ് സിഎഎയുടെ ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. പൗരത്വ നിയമ ഭേദഗതിക്കെതിരെ സിപിഎം കോഴിക്കോട് സംഘടിപ്പിച്ച പൗരത്വ സംരക്ഷണ റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മതനിരപേക്ഷ രാഷ്ട്രമായ ഇന്ത്യയെ മതാധിഷ്ഠിത രാഷ്ട്രമാക്കാനാണ് ശ്രമം. രാജ്യത്തിന്റെ മതനിരപേക്ഷ സ്വഭാവം തകര്‍ക്കുന്നതാണ് സംഘപരിവാര്‍ സമീപനമെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
മുന്രും ഭരണം കിട്ടിയപ്പോള്‍ ആര്‍എസ്എസ് ഇതേ അജണ്ട നടപ്പാക്കാന്‍ ശ്രമിച്ചിരുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. അതിന്റെ തുടര്‍ച്ചയാണ് ഇപ്പോള്‍ ചെയ്യുന്നത്. കുടിയേറിയ മുസ്ലീങ്ങളുടെ പൗരത്വത്തെ നിയമ വിരുദ്ധമാക്കുകയാണ് സിഎഎയുടെ ലക്ഷ്യം. ഇത് മതനിരപേക്ഷതയ്ക്ക് വിരുദ്ധമാണ്. ഈ ഒരു വേര്‍തിരിവ് കൊണ്ടുവരുന്നത് കൊണ്ട് ലോക രാജ്യങ്ങള്‍ക്ക് മുന്നില്‍ ഇന്ത്യ കുറ്റക്കാരാവുകയാണ്. അതിനാലാണ് ഐക്യരാഷ്ട്ര സഭയ്ക്ക് ഈ നിയമത്തിനെതിരെ രംഗത്ത് വരേണ്ടി വന്നത്. പ്രധാനമന്ത്രി മോദിയെ പിന്തുണയ്ക്കുന്ന അമേരിക്ക അടക്കമുള്ള രാജ്യങ്ങള്‍ പോലും നിയമത്തിന് എതിരായി നിലപാടെടുത്തു. ഇതോടെ നമ്മുടെ രാജ്യം ലോകത്തിന് മുന്നില്‍ ഒറ്റപ്പെട്ടിരിക്കുകയാണ്. പരിഷ്കൃത സമൂഹത്തിന് ചേരാത്ത നിലപാട് എടുക്കുന്ന രാജ്യമായി ഇന്ത്യയെ വിദേശ രാജ്യങ്ങള്‍ കാണുന്നു. പൗരത്വ നിയമത്തില്‍ പല ഭേദഗതികളും മുന്‍പ് വന്നിട്ടുണ്ട്. അന്നൊന്നും പൗരത്വത്തിന് മതം അടിസ്ഥാനമായിരുന്നില്ലെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
അനധികൃത കുടിയേറ്റക്കാര്‍ എന്ന വാക്ക് ആദ്യം ഭേദഗതിയില്‍ ഉപയോഗിച്ചത് വാജ്പേയ് സര്‍ക്കാരായിരുന്നു. വെറുപ്പിന്റെ പ്രത്യയ ശാസ്ത്രം കൊണ്ടു നടക്കുന്നവരാണ് സംഘപരിവാര്‍. മൗലികാവകാശം ഹനിക്കുന്ന നിയമം കൊണ്ടുവരാന്‍ സര്‍ക്കാരിന് അധികാരമില്ല. നിയമത്തിന് മുന്നില്‍ തുല്യത ഭരണഘടന ഉറപ്പ് നല്‍കുന്നതാണ്. ഭരണഘടന പൗരന് മാത്രമല്ല എല്ലാ വ്യക്തികള്‍ക്കും ആണ് പരിരക്ഷ ഉറപ്പ് നല്‍കിയത്. മതപരമായ വിവേചനം ഭരണഘടന അംഗീകരിക്കുന്നില്ല. കുടിയേറിയവരെ മുസ്ലീങ്ങള്‍ എന്നും അമുസ്ലിം എന്നും വിഭജിക്കുന്ന നിലപാടാണ് കേന്ദ്രം സ്വീകരിച്ചത്. മതപരമായ വിവേചനത്തെ നിയമപരമാക്കാനുള്ള സംഘപരിവാറിന്റെ അജണ്ടയാണ് സിഎഎ. ഭരണഘടനയുടെ അടിത്തറ തോണ്ടുന്ന ഒന്നാണ് സിഎഎ. ഇതും എന്‍ആര്‍സിയുമൊന്നും കേരളത്തില്‍ നടപ്പാക്കില്ലെന്ന് നേരത്തെ തന്നെ പ്രഖ്യാപിച്ചതാണ്. ഇതില്‍ സര്‍ക്കാര്‍ എല്ലാവരെയും ഒന്നിച്ചു ചേര്‍ത്താണ് നിലപാടെടുത്തതെന്നും മുഖ്യമന്ത്രി പറഞ്ഞു.
പൗരത്വ ഭേദഗതി വിഷയത്തില്‍ സുപ്രീം കോടതിയെ സമീപിച്ച ആദ്യ സംസ്ഥാനം കേരളമാണ്. എല്‍ഡിഎഫിന്റെ നേതൃത്വത്തില്‍ നേരത്തെ മനുഷ്യ ചങ്ങലയും സംഘടിപ്പിച്ചു. അനേക കോടി ജനങ്ങള്‍ ആശങ്കയില്‍ ആണ് കഴിയുന്നത്. ഇന്നലെ വരെ ജീവിച്ചത് പോലെ ജീവിക്കാന്‍ ഇനി കഴിയുമോ എന്ന് ജനങ്ങള്‍ക്ക് ആശങ്കയുണ്ട്. നിങ്ങള്‍ ഒറ്റയ്ക്കല്ല, നമ്മള് ഒപ്പമുണ്ടെന്ന സന്ദേശമാണ് ഇത്തരം പരിപാടികളിലൂടെ നല്‍കുന്നത്. പ്രതിപക്ഷത്തെ പോലും ഒന്നിച്ച് ചേര്‍ത്താണ് നേരത്തെ പ്രതിഷേധിച്ചത്. എന്നാല്‍ ചില വ്യത്യസ്തതകള്‍ പിന്നീട് വന്നു. നേരത്തെ യോജിച്ച ചിലര്‍ യോജിപ്പിന് സന്നദ്ധരല്ലെന്ന് അറിയിച്ചു. കോണ്‍ഗ്രസ് പാര്‍ട്ടി പിന്നീട് നിലപാട് മാറ്റി. നിയമസഭാ പ്രമേയത്തെ കോണ്‍ഗ്രസിന്റെ പ്രധാന നേതാവ് തന്നെ പരിഹസിച്ചു. മുഖ്യമന്ത്രി നടപ്പാക്കില്ല എന്ന് പറഞ്ഞാല്‍ കേന്ദ്ര നിയമത്തിന് ഒന്നും സംഭവിക്കില്ലെന്നും പറഞ്ഞു. ഇവിടെ ആശങ്കയില്‍ കഴിയുന്ന ജന കോടികളെ ഓര്‍ക്കേണ്ടതായിരുന്നില്ലേ? കെപിസിസി പ്രസിഡന്റ് ഇത്തരത്തില്‍ ഒരു നിലപാട് എടുത്തത് എന്തിനെന്ന് അന്നും ഇന്നും മനസിലായില്ല. ഒന്നിച്ച് പ്രമേയം പാസാക്കി, ഒന്നിച്ച് പ്രതിഷേധിച്ചിട്ടും പിന്നീട് നിലപാട് മാറ്റിയതില്‍ അഖിലേന്ത്യ നേതൃത്വത്തിന്റെ അറിവുണ്ടെന്നല്ലേ കരുതേണ്ടത്? മുഖ്യമന്ത്രി കുറ്റപ്പെടുത്തി.