കോഴിക്കോട്: പന്തീരാങ്കാവ് ഗാർഹിക പീഡന കേസിൽ മാധ്യമങ്ങൾക്കെതിരെ രൂക്ഷ വിമർശനവുമായി വനിതാ കമ്മീഷൻ അധ്യക്ഷ പി സതീ ദേവി. പ്രതികൾക്ക് മാധ്യമങ്ങൾ ഇടം നൽകുകയാണെന്നും സതീ ദേവി വിമർശിച്ചു. പ്രതികൾ പറയുന്നത് മാധ്യമങ്ങൾ പർവതീകരിച്ച് കാണിക്കുന്നു. ഇത് അതിജീവിതയ്ക്ക് പ്രയാസം ഉണ്ടാക്കുന്നു. അതീജീവിതകൾക്ക് സംരക്ഷണം നൽകുകയാണ് വേണ്ടത്. അതിന് വേണ്ട നിയമങ്ങൾ രാജ്യത്ത് നിലവിലുണ്ട്. അതിജീവിതയെ മാനസികമായി തകർക്കാൻ അനുവദിക്കില്ല. മാധ്യമങ്ങൾ ഇക്കാര്യത്തിൽ സ്വയം ചിന്തിക്കണമെന്നും സതീ ദേവി പറഞ്ഞു. അതേസമയം,
കേസിൽ കൂട്ടുപ്രതി രാജേഷിനെ കോടതിയിൽ ഹാജരാക്കി. ഒളിച്ചു കടത്താൻ സഹായിച്ചതിന് ഐപിസി 212 വകുപ്പ് ചുമത്തി. രാഹുലിനെ കണ്ടെത്താനുള്ള നടപടി ആരംഭിച്ചുവെന്ന് എസിപി സാജു പി അബ്രഹാം അറിയിച്ചു. ബ്ലൂ കോർണർ നോട്ടീസിൽ റിപ്പോർട്ട് കിട്ടിയാൽ യെല്ലോ കോർണർ നോട്ടീസ് പുറപ്പെടുവിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രതിയെ ബാംഗ്ളൂരിലെത്തിക്കാൻ സഹായിച്ചയാളാണ് രാജേഷ്. രാഹുല്‍ സിംഗപ്പുര്‍ വഴി ജര്‍മനിയില്‍ എത്തി എന്ന് രാജേഷ് പൊലീസിനോട് വെളിപ്പെടുത്തി.