തിരുവനന്തപുരം: പൂക്കോട് വെറ്ററിനറി സർവകലാശാല വിദ്യാർത്ഥി സിദ്ധാർത്ഥന്റെ മരണവുമായി ബന്ധപ്പെട്ട് സർക്കാർ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടത് കോൺഗ്രസ് സമരത്തിന്റെ ഫലമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. തുടക്കത്തിൽ പൊലീസ് യാഥാർത്ഥ്യം മൂടിവയ്ക്കാൻ ശ്രമിച്ചു. ഭരണകക്ഷി തന്നെയാണ് പ്രതികളെ ഒളിപ്പിച്ചത്. ഈ പശ്ചാത്തലത്തിലാണ് സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കോൺഗ്രസ് നിരാഹാര സമരം നടത്തിയതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. യൂത്ത് കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ, മഹിളാ കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ജെബി മേത്തർ എംപി, കെ എസ് യു സംസ്ഥാന അദ്ധ്യക്ഷൻ അലോഷ്യസ് സേവ്യർ എന്നിവർ നടത്തിവന്ന നിരാഹാര സമരത്തിൽ എത്തിയതായിരുന്നു അദ്ദേഹം. കേരളത്തിലെ വിദ്യാർത്ഥികളെയും ചെറുപ്പക്കാരെയും സ്ത്രീകളെയും പ്രതിനിധാനം ചെയ്തുകൊണ്ടാണ് ഇവർ മൂവരും നിരാഹാരമിരുന്നത്. ഞങ്ങൾ നിരന്തരമായി സിദ്ധാർത്ഥിന്റെ കുടുംബവുമായി ബന്ധപ്പെട്ടിരുന്നു. സിദ്ധാർത്ഥിന്റെ കുടുംബം മുഖ്യമന്ത്രിയെ കാണുകയും സിബിഐ അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി അവർക്ക് ഉറപ്പ് നൽകുകയും ചെയ്തതായി അറിഞ്ഞു. അന്വേഷണത്തിന്റെ ഉറപ്പ് കിട്ടിയ സാഹചര്യത്തിൽ നിരാഹാര സമരം അവസാനിപ്പിക്കണമെന്ന് സിദ്ധാർത്ഥിന്റെ പിതാവ് ആവശ്യപ്പെട്ടിരിക്കുകയാണ്.
ഞാൻ ഈ മൂന്നുപേരെയും പ്രത്യേകമായി അഭിനന്ദിക്കുന്നു. ഇവർ നടത്തിയ പോരാട്ടത്തിന്റെ ഫലമായാണ് ബലംപിടിച്ചുനിന്ന സർക്കാരും മുഖ്യമന്ത്രിയും സിബിഐ അന്വേഷണമെന്ന തീരുമാനത്തിലെത്തിയത്. ഏതെങ്കിലും കാരണവശാൽ മുഖ്യമന്ത്രി ഉറപ്പ് പാലിച്ചില്ലെങ്കിൽ ഞങ്ങൾ ഇതിനെക്കാൾ വലിയ സമരം നടത്തും’- വി ഡി സതീശൻ വ്യക്തമാക്കി.
സിദ്ധാർത്ഥിന്റെ പിതാവിന്റെ അഭ്യർത്ഥന ഗൗരവത്തോടെ പരിഗണിക്കുന്നുവെന്ന് രാഹുൽ മാങ്കൂട്ടത്തിലും പറഞ്ഞു. ഇനിയൊരു സിദ്ധാർത്ഥ് ഉണ്ടാകാൻ പാടില്ല. സിബിഐ അന്വേഷണം ഉണ്ടായില്ലെങ്കിൽ ഇതിലും വലിയ സമരം ഉണ്ടാകുമെന്നും രാഹുൽ വ്യക്തമാക്കി.