മലപ്പുറം: താനൂരിൽ താമിർ ജിഫ്രി എന്ന യുവാവ് കസ്റ്റഡിയിലിരിക്കെ മരണപ്പെട്ട കേസിൽ നാല് പൊലീസുകാർ അറസ്റ്റിൽ. ഇന്ന് പുലർച്ചയോടെയാണ് ഉദ്യോഗസ്ഥരെ സിബിഐ സംഘം അറസ്റ്റ് ചെയ്തത്. സീനിയർ സിപിഒ ജിനേഷ്, സിപിഒ ആൽബിൻ അഗസ്റ്റിൻ, സിപിഒ അഭിമന്യൂ, സിപിഒ വിപിൻ എന്നിവരാണ് പിടിയിലായത്. കേസിലെ നാല് പ്രതികൾക്കെതിരെയും കൊലക്കുറ്റം ചുമത്തി ക്രൈംബ്രാഞ്ച് കഴിഞ്ഞ ആഗസ്റ്റിൽ പ്രതിപ്പട്ടിക കോടതിയിൽ ഹാജരാക്കിയിരുന്നു. ആല്ബിന് അഗസ്റ്റിനെ നീണ്ടുകരയിലെ വീട്ടില്‍ നിന്നും അഭിമന്യുവിനെ താനൂരിലെ താമരക്കുളത്ത് നിന്നും വിപിന്‍, ജിനേഷ് എന്നിവരെ വള്ളിക്കുന്നില്‍ നിന്നുമാണ് അറസ്റ്റ് ചെയ്തത്. ഇവരെ കൊച്ചിയിലേക്ക് കൊണ്ടുപോയെന്നാണ് വിവരം.
2023 ഓഗസ്റ്റ് ഒന്നിനാണ് എംഎഡിഎംയുമായി താമിര്‍ ജിഫ്രിയെയും സുഹൃത്തുക്കളെയും പോലീസ് കസ്റ്റഡിയിലെടുത്തത്. അന്ന് തന്നെയാണ് പോലീസ് കസ്റ്റഡിയിലിരിക്കെ ഇയാള്‍ മരിച്ചത്.
പിന്നീട് മര്‍ദനമേറ്റാണ് മരണമെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ കണ്ടെത്തിയിരുന്നു. സംഭവത്തില്‍ എട്ട് പേര് കുറ്റക്കാരാണെന്നായിരുന്നു ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തല്‍. ഇവരെ സസ്പെന്‍ഡ് ചെയ്തിരുന്നു.
കേസിൽ നാല് പേര്‍ക്കെതിരേയാണ് ക്രൈംബ്രാഞ്ച് കൊലക്കുറ്റം ചുമത്തിയത്. പിന്നീട് ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ വീഴ്ച ആരോപിച്ച് താമിര്‍ ജിഫ്രിയുടെ കുടുംബം അടക്കം രംഗത്തെത്തിയതോടെയാണ് അന്വേഷണം സിബിഐക്ക് വിട്ടത്.