ന്യൂഡൽഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ സുപ്രീംകോടതിയെ സമീപിച്ച് കേരളം. സിഎഎ ഇന്ത്യന്‍ ഭരണഘടനയുടെ മതേതര സ്വഭാവത്തിനെതിരാണെന്നു ചൂണ്ടിക്കാട്ടിയാണ് കേരളം സുപ്രീംകോടതിയിൽ ഹർജി നൽകിയത്. നിയമം പ്രാബല്യത്തില്‍ വരുത്തിക്കൊണ്ടുള്ള വിജ്ഞാപനം സ്റ്റേ ചെയ്യണമെന്നും കേരളം ഹർജിയിൽ ആവശ്യപ്പെട്ടു. നേരത്തെ നൽകിയ ഹർജിയിലാണ് കേരളം സ്റ്റേ ആവശ്യപ്പെട്ടുകൊണ്ടുള്ള അപേക്ഷ സമർപ്പിച്ചത്.
സിഎഎ സംബന്ധിച്ച് അടിയന്തര നിയമനടപടികൾ സ്വീകരിക്കാൻ സംസ്ഥാന മന്ത്രിസഭാ യോഗം നേരത്തേ തീരുമാനിച്ചിരുന്നു. നിയമനടപടികൾക്ക് അഡ്വക്കറ്റ് ജനറലിനെ (എജി) ചുമതലപ്പെടുത്തുകയും ചെയ്തിരുന്നു.
കഴിഞ്ഞ തിങ്കളാഴ്ചയാണ് കേന്ദ്രം പൗരത്വ ഭേദഗതി നിയമം വിജ്ഞാപനം ചെയ്ത് ചട്ടങ്ങൾ പുറത്തിറക്കിയത്. ലോക്സഭ തെരഞ്ഞെടുപ്പിന് മുൻപ് രാജ്യത്ത് പൗരത്വ ഭേദഗതി നിയമം (സിഎഎ) നടപ്പാക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞിരുന്നു. 2019 ഡിസംബർ 11നാണ് പൗരത്വ നിയമ ഭേദഗതി പാർലമെൻറ് പാസാക്കിയത്. 2020 ജനുവരി 10 ന് നിയമം നടപ്പാക്കിക്കൊണ്ടുള്ള വിജ്ഞാപനവും കേന്ദ്ര സർക്കാർ പുറത്തിറക്കിയിരുന്നു. പാകിസ്ഥാൻ, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ എന്നീ രാജ്യങ്ങളിൽ നിന്ന് 2014 ഡിസംബർ 31 നോ അതിന് മുമ്പോ ഇന്ത്യയിലേക്ക് കുടിയേറിയ ഹിന്ദു, സിഖ്, ബുദ്ധിസ്റ്റ്, ജെയ്ൻ, പാഴ്സി, ക്രിസ്ത്യൻ മത വിഭാഗങ്ങളിൽ പെട്ടവർക്ക് ഇന്ത്യൻ പൗരത്വം നൽകുന്നതാണ് പുതിയ പൗരത്വ ഭേദഗതി നിയമം. മുസ്ലിങ്ങളെ അതിൽ പരിഗണിക്കില്ല. വ്യാപക പ്രതിഷേധമാണ് നിയമത്തിനെതിരെ ഉയർന്നു വന്നത്.
പൗരത്വ നിയമം മുസ്ലിങ്ങൾക്കെതിരെയുള്ളതാണെന്ന് ചൂണ്ടിക്കാട്ടി ഡിവൈഎഫ്ഐ, സിപിഐ, മുസ്ലിംലീഗ് തുടങ്ങിയ കക്ഷികൾ സുപ്രീംകോടതിയിൽ ഹർജി സമർപ്പിച്ചിരുന്നു. എല്ലാ ഹർജികളും കോടതി 19ന് കേൾക്കും.