ന്യൂഡൽഹി: മദ്യനയക്കേസിൽ അറസ്റ്റ് ചെയ്തതിനെതിരെ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ സമർപ്പിച്ച ഹരജി ഡൽഹി ഹൈക്കോടതി തള്ളി. കെജ്രിവാളിന്റെ അറസ്റ്റ് നിയമപരമെന്ന് ചൂണ്ടിക്കാട്ടിയ ഹൈക്കോടതി, കെജ്രിവാൾ ഗൂഢാലോചന നടത്തിയെന്നതിനുള്ള തെളിവുകൾ ഇ.ഡി ശേഖരിച്ചിട്ടുണ്ടെന്നും പറഞ്ഞു. വിചാരണ കോടതിയുടെ അധികാരങ്ങളിൽ ഇടപെടുന്നില്ലെന്നും ഹൈകോടതി വ്യക്തമാക്കി. ജസ്റ്റിസ് സ്വര്‍ണകാന്ത ശര്‍മയാണ് കെജ്രിവാളിന്റെ ഹരജിയില്‍ വിധിപറഞ്ഞത്. ജനാധിപത്യം, സ്വതന്ത്രവും നീതിയുക്തവുമായ തെരഞ്ഞെടുപ്പ് തുടങ്ങിയ ഭരണഘടനയുടെ അടിസ്ഥാന തത്ത്വങ്ങൾക്ക് വിരുദ്ധമാണ് തന്റെ അറസ്റ്റെന്നായിരുന്നു കെജ്രിവാൾ ഹരജിയിൽ വാദിച്ചത്. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കസ്റ്റഡിയിൽ റിമാൻഡ് ചെയ്തതിനെയും കെജ്രിവാൾ ചോദ്യം ചെയ്തിരുന്നു. എന്നാൽ, അറസ്റ്റും റിമാന്‍ഡും നിയമവിരുദ്ധമാണെന്ന കെജ്രിവാളിന്റെ വാദം കോടതി തള്ളുകയായിരുന്നു.
ആർക്കെങ്കിലും തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ടിക്കറ്റ് നൽകുന്നതോ, ഇലക്ടറൽ ബോണ്ട് നൽകുന്നതോ കോടതിയുടെ വിഷയമല്ല. മുഖ്യമന്ത്രിയെന്ന പ്രത്യേക പരിഗണന നൽകാനാവില്ല. അറസ്റ്റ് സമയം തീരുമാനിക്കേണ്ടത് അന്വേഷണ ഏജൻസിയാണ്. ജഡ്ജിമാർ രാഷ്ട്രീയമായല്ല തീരുമാനം എടുക്കേണ്ടത്, നിയമപരമായിട്ടാണ്. ഏത് പാർട്ടിയുടെ ആളാണ് മുന്നിൽ നിൽക്കുന്നത് എന്നത് വിഷയല്ല. കോടതിക്ക് രാഷ്ട്രീയത്തിലേക്ക് കടക്കാനാകില്ലെന്നും ജഡ്ജി ചൂണ്ടിക്കാട്ടി.