ന്യൂഡൽഹി: ഇലക്ടറല്‍ ബോണ്ടുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ഏറ്റവും കൂടുതല്‍ സംഭാവന നല്കിയ ആദ്യ പത്ത് കമ്പനികളില്‍ നിന്ന് ബിജെപിക്ക് 2123 കോടി രൂപയും ടിഎംസിക്ക് 1,198 കോടി രൂപയും ലഭിച്ചതായാണ് കണക്കുകള്‍.
കോണ്‍ഗ്രസിന് 615 കോടി രൂപയും ബോണ്ടുകൾ വഴി ലഭിച്ചതായി വിവരമുണ്ട്. സാന്റിയാഗോ മാര്‍ട്ടിന്റെ കമ്പനിയില്‍ നിന്ന് പ്രമുഖ പാര്‍ട്ടികള്‍ക്ക് കോടികൾ ലഭിച്ചതായാണ് വിവരം. മേഘ എഞ്ചിനിയറിംഗ് 584 കോടിയും റിലൈയന്‍സുമായി ബന്ധമുണ്ടെന്ന് ആരോപണം ഉയർന്ന ക്വിക്ക് സപ്ലൈ 584 കോടിയും ബിജെപിക്ക് നൽകി.
ഡിഎംകെയ്ക്ക് അഞ്ഞൂറ് കോടിയും വൈഎസ്ആർ കോണ്‍ഗ്രസിന് 154 കോടി രൂപയും കിട്ടി. അടുത്തടുത്ത ദിവസങ്ങളില്‍ കോടികളുടെ ബോണ്ടുകള്‍ വാങ്ങിയ ഫാര്‍മ കമ്പനികള്‍ ബിജെപിക്ക് സംഭാവന നല്‍കിയതായും എസ്ബിഐ കൈമാറിയ രേഖകളിലുണ്ട്. സുപ്രീം കോടതി നിർദേശപ്രകാരം ഇലക്ടറൽ ബോണ്ടിന്റെ സമ്പൂർണവിവരങ്ങൾ ഉൾപ്പെടുത്തിയുള്ള പട്ടിക കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷൻ ഇന്നലെ പ്രസിദ്ധീകരിച്ചു. ഇതോടെ, വാങ്ങിയ ഓരോ ബോണ്ടും ഏത് പാർട്ടിക്കാണ് ലഭിച്ചതെന്ന് വ്യക്തമായി. 2019 ഏപ്രിൽ 12നു ശേഷമുള്ള ഡേറ്റയാണ് തെരഞ്ഞെടുപ്പ് കമ്മിഷൻ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്നത്.