ന്യൂഡൽഹി: മൂന്ന് പേർക്ക് കൂടി ഭാരതരത്ന. മുൻപ്രധാനമന്ത്രിമാരായ പി വി നരസിംഹ റാവു, ചൗധരി ചരൺ സിംഗ്, പ്രമുഖ കാർഷിക ശാസ്ത്രജ്ഞൻ എം സ് സ്വാമിനാഥൻ എന്നിവർക്കാണ് ഭാരതരത്ന. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് എക്സിലൂടെയാണ് പുരസ്കാര വിവരം അറിയിച്ചത്.
മൂന്ന് പേരുടെയും സംഭാവനകൾ എടുത്തുപറഞ്ഞാണ് പ്രധാനമന്ത്രി പുരസ്കാരം പ്രഖ്യാപിച്ചത്. അടുത്തിടെ എൽ കെ അദ്ധ്വാനിക്കും ബിഹാര്‍ മുന്‍ മുഖ്യമന്ത്രി കർപ്പൂരി ഠാക്കൂറിനും ഭാരതരത്ന ലഭിച്ചിരുന്നു. പണ്ഡിതനും രാഷ്ട്രതന്ത്രജ്ഞനുമായ നരസിംഹ റാവു ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി, കേന്ദ്രമന്ത്രി, പാർലമെന്റ്, നിയമസഭാംഗം എന്നീ ചുമതലകളും വഹിച്ചിരുന്നു. അദ്ദേഹത്തിന്റെ ദീർഘവീക്ഷണമുള്ള നേതൃത്വം ഇന്ത്യയെ സാമ്പത്തികമായി മുന്നേറുന്നതിൽ നിർണായക പങ്കുവഹിച്ചുവെന്നും രാജ്യത്തിന്റെ അഭിവൃദ്ധിക്കും വളർച്ചയ്ക്കും ശക്തമായ അടിത്തറ പാകിയെന്നും മോദി എക്സിൽ കുറിച്ചു. ‘ചൗധരി ചരൺ സിംഗിന് ഭാരതരത്ന നൽകി ആദരിക്കുന്നത് നമ്മുടെ സർക്കാരിന്റെ ഭാഗ്യമാണ്. രാജ്യത്തിന് അദ്ദേഹം നൽകിയ സംഭാവനകൾ പരിഗണിച്ചാണ് ഈ ബഹുമതി. കർഷകരുടെ അവകാശങ്ങൾക്കും ക്ഷേമത്തിനുമായി അദ്ദേഹം തന്റെ ജീവിതം സമർപ്പിച്ചു. ഉത്തർപ്രദേശ് മുഖ്യമന്ത്രിയായും എംഎൽഎ എന്ന നിലയിലും അദ്ദേഹം രാഷ്ട്രനിർമ്മാണത്തിന് എന്നും ഊർജം പകർന്നു. നമ്മുടെ കർഷക സഹോദരീസഹോദരന്മാരോടുള്ള അദ്ദേഹത്തിന്റെ സമർപ്പണവും അടിയന്തരാവസ്ഥയിൽ ജനാധിപത്യത്തോടുള്ള അദ്ദേഹത്തിന്റെ പ്രതിബദ്ധതയും മുഴുവൻ രാജ്യത്തിനും പ്രചോദനമാണ്, ‘പ്രധാനമന്ത്രി പ്രത്യേക പോസ്റ്റിൽ കുറിച്ചു. കാർഷിക പ്രതിസന്ധിയും രാജ്യത്തിന്റെ പട്ടിണിയും അകറ്റുന്നതിന് കാർഷിക മേഖലയിൽ വിപ്ലവം സൃഷ്ടിച്ച
ശാസ്ത്രജ്ഞനാണ് എം എസ് സ്വാമിനാഥൻ. ഭാരതരത്ന ലഭിക്കുന്ന ആദ്യ മലയാളി കൂടിയാണ് അദ്ദേഹം.