ബംഗളൂരു: രാമേശ്വരം കഫേയിലുണ്ടായ സ്ഫോടനത്തിൽ ഒരാൾ കസ്റ്റഡിയിൽ. ബംഗളൂരു സ്വദേശിയാണ് കസ്റ്റഡിയിൽ ഉള്ളത്. കൂടുതൽ വിവരങ്ങൾ പോലീസ് പുറത്ത് വിട്ടിട്ടില്ല. ഇയാളെ സെൻട്രൽ ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്തുവരികയാണ്.
ബംഗളൂരുവിലെ കുന്ദലഹള്ളിയിൽ പ്രശസ്തമായ രാമേശ്വരം കഫേയിൽ വെള്ളിയാഴ്ച ഉച്ചയോടെയുണ്ടായ സ്ഫോടനത്തിൽ പത്തു പേർക്കു പരിക്കേറ്റിരുന്നു. ഭക്ഷണം കഴിക്കാനെത്തിയ എട്ടു പേർക്കും രണ്ടു ജീവനക്കാർക്കുമാണു പരിക്കേറ്റത്. ആരുടെയും നില ഗുരുതരമല്ല. നഗരത്തിലെ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ് ഇവർ.
തീവ്രത കുറഞ്ഞ ഐഇഡി സ്ഫോടനമാണെന്നു സ്ഥിരീകരിച്ച മുഖ്യമന്ത്രി സിദ്ധരാമയ്യ എല്ലാ സാധ്യതകളും അന്വേഷിക്കുന്നുണ്ടെന്നു പറഞ്ഞു. സംഭവത്തെ രാഷ്ട്രീയവത്കരിക്കരുതെന്ന അഭ്യർഥനയും മുഖ്യമന്ത്രി നടത്തി. തീവ്രത കുറഞ്ഞ ബോംബ് സ്ഫോടനമാണെന്ന് ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാര്‍ പറഞ്ഞു. ഉച്ചയ്ക്ക് ഒന്നോടെയായിരുന്നു സ്ഫോടനം. 12ഓടെ 28നും 30നും ഇടയിൽ പ്രായമുള്ള യുവാവ് ബാഗുമായി കഫേയിലെത്തിയിരുന്നു. കൗണ്ടറിൽനിന്ന് റവ ഇഡലി വാങ്ങിയശേഷം കഫേയുടെ സമീപത്തെ ഒരു മരത്തിൽ ഇയാൾ ബാഗ് തൂക്കിയിടുകയായിരുന്നു. ഒരു മണിക്കൂറിനുശേഷമാണ് സ്ഫോടനമുണ്ടായത്-ഉപമുഖ്യമന്ത്രി പറഞ്ഞു.
ബാഗുമായി യുവാവ് എത്തുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) സ്ഥലത്ത് പ്രാഥമിക പരിശോധ നടത്തി. ഫോറൻസിക് സംഘം തെളിവുകൾ ശേഖരിച്ചിരുന്നു.