തിരുവനന്തപുരം: മാർച്ച് മാസത്തിൽ കേരളത്തിൽ സാധാരണയിലും കൂടുതൽചൂട് അനുഭവപ്പെടുമെന്നു കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. വേനൽ മഴ സാധാരണ നിലയിൽ തെക്കൻ കേരളത്തിൽ ലഭിക്കേണ്ടതാണ്. എന്നാൽ മഴ കുറയുമെന്നാണ്
മുന്നറിയിപ്പ്. വേനൽ മഴ കനിഞ്ഞില്ലെങ്കിൽ മാർച്ച്, ഏപ്രിൽ മാസങ്ങളിൽ സംസ്ഥാനത്ത് ഉഷ്ണതരംഗത്തിനു സൂര്യാതപത്തിനും സാധ്യതയുണ്ട്. മാര്‍ച്ചിലോ ഏപ്രിലിലോ അനുഭവപ്പെടേണ്ട ചൂടാണ് ഫെബ്രുവരിയിലുണ്ടായത്.
മാർച്ച് മുതൽ മേയ് വരെയുള്ള സീസണിലും സാധാരണയെക്കാൾ ചൂട് കൂടും. രാജ്യത്ത് ഇത്തവണ ഉഷ്ണ തരംഗ ദിനങ്ങളുടെ എണ്ണം വർധിക്കും. സൂര്യനിൽ നിന്നു അൾട്രാ വയലറ്റ് (യു.വി) രശ്മികൾ നേരെ താഴേക്ക് പതിക്കുന്ന മാസങ്ങളാണ് കേരളത്തിലെ വേനൽക്കാലം. ഏഴ്-എട്ട് യൂനിറ്റുകളിൽ കൂടിയാൽ ഇത്തരം രശ്മികൾ കണ്ണിനും ശരീരത്തിനും ഏറെ ദോഷം ചെയ്യും. ഇതിന് പുറമെ, കൃഷി, മൃഗസംരക്ഷണം, ജലസേചനം, കുടിവെള്ളം തുടങ്ങിയ മേഖലകളെയൊക്കെ പ്രതികൂലമായി ബാധിക്കും.
ഫെബ്രുവരിയിലെ ചൂടിൽ തന്നെ കാടുകൾ കരിഞ്ഞുതുടങ്ങി. ഭക്ഷണവും വെള്ളവുമെല്ലാം കുറഞ്ഞതിന്റെ ഭാഗമായാണ് ഫെബ്രുവരിയിൽ വന്യമൃഗങ്ങൾ ജനവാസ കേന്ദ്രങ്ങളിലേക്കിറങ്ങിയത്. വേനൽമഴ കാര്യമായി ലഭിച്ചില്ലെങ്കിൽ കൂടുതൽ മൃഗങ്ങൾ നാട്ടിലേക്ക് ഇറങ്ങാനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല..