കോഴിക്കോട്∙ പീഡിപ്പിക്കപ്പെട്ട യുവതിക്ക് അനുകൂല നിലപാട് എടുത്തതിന്റെ പേരിൽ സ്ഥലം മാറ്റപ്പെട്ട കോഴിക്കോട് മെഡിക്കല്‍ കോളജിലെ സീനിയർ നഴ്സിങ് ഓഫിസർ പി.ബി.അനിതയ്ക്ക് കോഴിക്കോട് തന്നെ നിയമനം നൽകി. ഇതുസംബന്ധിച്ച
ഉത്തരവ് പുറത്തിറങ്ങി. നിര്‍ദേശമുണ്ടായിട്ടും അനിതയ്ക്കു നിയമനം നല്‍കാതിരുന്ന സര്‍ക്കാര്‍ നടപടി വന്‍വിവാദമായിരുന്നു. അനിതയുടെ നിയമനത്തിനെതിരെ സര്‍ക്കാര്‍ റിവ്യൂ ഹര്‍ജി നല്‍കുകയും ചെയ്തു. അനിതയുടെയും അവരെ പിന്തുണച്ചുള്ള അതിജീവിതയുടെയും സമരം വലിയ ശ്രദ്ധനേടിയതിനു പിന്നാലെയാണ് അനിതയ്ക്ക് കോഴിക്കോട് മെഡി.കോളജിൽ തന്നെ നിയമനം നൽകിയത്. അനിതയുടെ കോടതിയലക്ഷ്യ ഹർജി ഹൈക്കോടതി തിങ്കളാഴ്ച പരിഗണിക്കുന്നുണ്ട്. സമരം അവസാനിപ്പിക്കുമെന്നും സര്‍ക്കാര്‍ നടപടികളില്‍ പൂര്ണതൃപ്തിയില്ലെന്നും അനിത പറഞ്ഞു. അനിതയെ ഏപ്രിൽ ഒന്നിന് കോഴിക്കോട് മെഡിക്കൽ കോളജിൽ തിരികെ പ്രവേശിപ്പിക്കണമെന്നു ഹൈക്കോടതി ഉത്തരവിട്ടിരുന്നു. എന്നാൽ കോടതി
ഉത്തരവ് നടപ്പാക്കിയില്ല. തുടർന്ന് മെഡിക്കൽ കോളജിൽ അനിത സമരം തുടങ്ങി. അനിതയ്ക്ക് പിന്തുണയുമായെത്തിയ അതിജീവിത കണ്ണുകെട്ടി പ്രതിഷേധിച്ചിരുന്നു. കണ്ണുതുറന്ന് കാണാത്ത ആരോഗ്യമന്ത്രിക്ക് എതിരെയാണ് കണ്ണുകെട്ടി പ്രതിഷേധമെന്നായിരുന്നു അതിജീവിത പറഞ്ഞത്. പ്രതിപക്ഷനേതാവ് വി.ഡി.സതീശനും കോഴിക്കോട്ടെ ബിജെപി സ്ഥാനാർഥി എം.ടി.രമേശും അനിതയെ സന്ദർശിച്ച് പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.
അതിജീവിതയുടെ സുരക്ഷയുമായി ബന്ധപ്പെട്ട് അനിതയ്ക്ക് വീഴ്ച പറ്റിയതായി ഡിഎംഇയുടെ അന്വേഷണ റിപ്പോര്‍ട്ടില്‍ വ്യക്തമാണെന്നും അതുകൊണ്ടാണ് ഇവരെ ജോലിയില്‍ തിരിച്ചെടുക്കാത്തതെന്നുമായിരുന്നു ആരോഗ്യമന്ത്രി വീണാ ജോർജ് വെള്ളിയാഴ്ച പ്രതികരിച്ചത്. അതിജീവിതയെ പിന്തുണച്ചെന്ന് കരുതി ഇവരുടെ ഭാഗത്തുനിന്നുണ്ടായ തെറ്റിനെ ന്യായീകരിക്കാന്‍ കഴിയില്ലെന്നും മന്ത്രി പറഞ്ഞിരുന്നു. ആരോഗ്യമന്ത്രിയെ ന്യായീകരിച്ച് മുഖ്യമന്ത്രിയും രംഗത്തെത്തിയിരുന്നു. ആരോഗ്യമന്ത്രി പറഞ്ഞത് ശരിയാണെന്നായിരുന്നു പ്രതികരണം. പ്രതിഷേധം ശക്തമായതോടെ കോഴിക്കോട്ട് തന്നെ ജോലി നൽകാൻ സർക്കാർ തീരുമാനിക്കുകയായിരുന്നു.