വടകര: പ്രൈമറി സ്കൂള്‍ അധ്യാപകര്‍ക്ക് കൂട്ടത്തോടെ എസ്എസ്എല്‍സി, ഹയര്‍ സെക്കന്ററി പരീക്ഷ ചുമതല നല്‍കിയതില്‍ അമര്‍ഷം. ഇത് പ്രൈമറി സ്കൂളുകളുടെ പ്രവര്‍ത്തനത്തെ ബാധിക്കുമെന്ന ആശങ്ക ഉയര്‍ന്നു.
അഞ്ച് അധ്യാപകരുള്ള ഒരു സ്കുളില്‍ നിന്ന് രണ്ടോ മൂന്നോ പേര് പരീക്ഷ ഡ്യൂട്ടിക്ക് പോകുമ്പോള്‍ സ്കൂള്‍ പ്രവര്‍ത്തനം താളം തെറ്റുമെന്ന് ഉറപ്പാണ്. മാത്രമല്ല അധ്യയന വര്‍ഷം അവസാനിക്കാറായതിനാല്‍ പാഠഭാഗങ്ങള്‍ തീര്‍ക്കാനുള്ള കഠിന പ്രയത്നത്തിലാണ് അധ്യാപകര്‍. ഇതിനിടയിലാണ് എസ്എസ്എല്‍സി, ഹയര്‍ സെക്കന്ററി പരീക്ഷഡ്യൂട്ടി കൂടി പ്രൈമറി അധ്യാപകര്‍ക്ക് വന്നത്. ഇതോടെ പാഠഭാഗം തീരാത്ത സ്ഥിതിയുണ്ടാകും. ഇത് സ്കൂളിന്റെ പഠന നിലവാരത്തെ ബാധിക്കുന്നതിനൊപ്പം രക്ഷിതാക്കളുടെ പരാതിക്കും ഇടയാക്കുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
മുസ്ലീം കലണ്ടര്‍ പ്രകാരം പ്രവര്‍ത്തിക്കുന്ന സ്കൂളുകള്‍ റംസാന് നോമ്പ് തുടങ്ങുന്ന മാര്‍ച്ച് ഒമ്പതു മുതല്‍ അവധിയിലായിരിക്കും. അതിനാല്‍ ഇവര്‍ക്ക് അതിനു മുമ്പ് പാഠഭാഗങ്ങള്‍ തീര്‍ക്കേണ്ടതുണ്ട്. റംസാന് അവധി കഴിഞ്ഞ് സ്കൂള്‍ തുറന്നാല്‍ പരീക്ഷക്ക് മാത്രമേ സമയമുണ്ടാകൂ.
സാധാരണ ഒരു ഉപജില്ലയില്‍ വിരലിലെണ്ണാവുന്ന യുപി സ്കൂള്‍ അധ്യാപകര്‍ക്ക് മാത്രമേ ഹയര്‍ സെക്കന്ററി പരീക്ഷ ഡ്യൂട്ടി നല്‍കാറുള്ളൂ. കഴിഞ്ഞ വര്‍ഷം മുതലാണ് പ്രൈമറി അധ്യാപകര്‍ക്ക് കൂട്ടത്തോടെ ഇത്തരം ഡ്യുട്ടി നല്കിത്തുടങ്ങിയത്. ഹയര്‍ സെക്കന്ററി അധ്യാപകര്‍ വ്യാപകമായി പരീക്ഷ ചുമതലയില്‍ നിന്ന് മാറി നിന്നതിനാലായിരുന്നു ഇത്. എന്നാല്‍ ഈ തീരുമാനം വലിയ വിമര്‍ശനങ്ങള്‍ക്ക് കാരണമായതിനെ തുടര്‍ന്ന് ഭാവിയില്‍ ഇത്തരം തീരുമാനം എടുക്കില്ലെന്ന് വിദ്യാഭ്യാസ വകുപ്പ് അധികൃതര്‍ ഉറപ്പ് നല്‍കിയിരുന്നുവെന്നാണ് പ്രൈമറി അധ്യാപകര്‍ പറയുന്നത്. എന്നാല്‍ ഇത് ഇത്തവണയും അട്ടിമറിക്കപ്പെട്ടിരിക്കുകയാണ്.
പരീക്ഷഡ്യൂട്ടി എടുക്കാതെ മാറി നിന്ന ഹയര്‍ സെക്കന്ററി, ഹൈസ്കൂള്‍ അധ്യാപകര്‍ക്കെതിരെ യാതൊരു അന്വേഷണവും നടത്താതെ പ്രൈമറി അധ്യാപകരുടെ തലയില്‍ പരീക്ഷ ചുമതല വെച്ച് കെട്ടിയ നടപടിക്കെതിരെ വിവിധ അധ്യാപക സംഘടനകള്‍ക്കുള്ളില്‍ അമര്‍ഷം ശക്തമാണ്. ഹയര്‍ സെക്കന്ററി, ഹൈസ്കൂള്‍, ഹയര്‍ സെക്കന്ററി അറ്റാച്ച്ഡ് യുപി സ്കൂള്‍ അധ്യാപകരെ മാത്രമേ പരീക്ഷ ചുമതല ഏല്പ്പിക്കാവു എന്നാണ് ഇവരുടെ പക്ഷം.