വടകര: ടി.പി ചന്ദ്രശേഖരന് വധക്കേസിലെ പ്രതികളുടെ ശിക്ഷ ശരിവെക്കുകയും ഗൂഢാലോചനയില്‍ പങ്കാളികളായ രണ്ടു പേര്‍ക്ക് ശിക്ഷ വിധിക്കുകയും ചെയ്ത ഹൈക്കോടതി വിധി സിപിഎമ്മിന്റെ ഫാസിസ്റ്റ് നേതൃത്വത്തിന് പാഠമാണെന്ന് ആര്‍എംപിഐ സംസ്ഥാന സെക്രട്ടറി എന്‍.വേണു പറഞ്ഞു. സിപിഎമ്മിന്റെ ഉന്നത നേതൃത്വം ഗൂഢാലോചന നടത്തിയാണ് ചന്ദ്രശേഖരനെ കൊന്നതെന്ന് ഹൈക്കോടതി വിധി ശരിവെച്ചിരിക്കുകയാണ്. പി.മോഹനന് അടക്കം ശിക്ഷയില്‍ നിന്ന് ഒഴിവായെങ്കിലും തിരശ്ശീലയ്ക്ക് പിന്നില്‍ മറഞ്ഞു നില്‍ക്കുന്നവരെക്കൂടി കേരളീയ സമൂഹത്തിന് മുന്നില്‍ കൊണ്ടുവരണം. അതിനു വേണ്ടി ആര്‍എംപിഐ സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കുമെന്ന് എന്‍.വേണു അറിയിച്ചു.
ഗൂഢാലോചന സിബിഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് നല്കിയ ഹര്‍ജി ഹൈക്കോടതിയിലുണ്ട്. അക്കാര്യത്തിലും തീരുമാനം വരും എന്നാണ് കരുതുന്നത്. ആര്‍എംപിഐയും തിരുവഞ്ചൂര്‍ രാധാകൃഷ്ണനും ചേര്‍ന്ന് കെട്ടിച്ചമച്ച കേസാണിതെന്ന സിപിഎം വാദം ഹൈക്കോടതി വിധിയോടെ പൊളിഞ്ഞു. ടി.പി കേസിലെ പ്രോസിക്യൂട്ടറായിരുന്ന സി.കെ.ശ്രീധരനെ മറുകണ്ടം ചാടിച്ച് ഒപ്പം നിര്‍ത്തി കേസ് പൊളിക്കാന്‍ ശ്രമിച്ച സിപിഎമ്മിന്റെ മോഹമാണ് തകര്ന്നില്ലാതായാത്. ഹൈക്കോടതിയിലെ പ്രമുഖരായ വക്കീലമാരെ അനേക ലക്ഷങ്ങള്‍ നല്കി സിപിഎം നേതൃത്വം അണിനിരത്തിയിട്ടും ക്രിമിനലുകളെ രക്ഷിക്കാനായില്ല. നീതിയെ പണവ്യവസായം കൊണ്ട് കീഴടക്കാമെന്ന സിപിഎമ്മിന്റെ ധാര്‍ഷ്ട്യത്തിനേറ്റ അടികൂടിയാണ് ഈ വിധി. അഡ്വക്കേറ്റുമാരായ പി.കുമാരന്‍കുട്ടിയും എസ്.രാജീവും സഫലും നടത്തിയ നിയമയുദ്ധം ഏറെ തിളക്കമുള്ളതും അത് ചരിത്രത്തില്‍ എന്നും ഉയര്‍ന്നു നില്‍ക്കുമെന്നും വേണു പറഞ്ഞു.
എതിരഭിപ്രായം പറയുന്നവരെ കൊന്നു തള്ളി പണക്കൊഴുപ്പിന്റെ ഹുങ്കു കൊണ്ട് നീതി വ്യവസ്ഥയെ വിലക്ക് വാങ്ങി കേരളം അടക്കി ഭരിക്കാമെന്ന പിണറായി വിജയന്റെ അഹങ്കാരത്തിനേറ്റ പ്രഹരമാണ് ടി.പി കേസ് വിധി. ഒരു നീതിമാന്റെ രക്തവും ഇനി തെരുവില്‍ വീഴരുതെന്ന സന്ദേശം ഉയര്‍ത്തിപ്പിടിക്കുന്ന ടി.പി. കേസ് വിധിയെ ആര്‍എംപിഐ സ്വാഗതം ചെയ്യുന്നുവെന്നും കേസിന്റെ വിജയത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച എല്ലാവരെയും ആര്‍എംപിഐ സംസ്ഥാന കമ്മിറ്റി അഭിവാദ്യം ചെയ്യുന്നതായും എന്‍.വേണു അറിയിച്ചു.