തിരുവനന്തപുരം: നിരവധി സിനിമകളിലൂടെയും സീരിയലുകളിലൂടെയും മലയാളികളുടെ പ്രിയങ്കരിയായ നടി കനകലത (63) അന്തരിച്ചു. തിരുവനന്തപുരത്തെ വസതിയിലായിരുന്നു അന്ത്യം. അഭിനയരംഗത്ത് മൂന്ന് പതിറ്റാണ്ടിലേറെ മലയാളത്തിലും തമിഴിലും സജീവമായിരുന്നു കനകലത. നാടകത്തിലൂടെയാണ് സിനിമയിലെത്തിയത്. കുറച്ച് വർഷമായി മറവിരോഗവും പാർക്കിൻസൺസും ബാധിച്ച് ചികിത്സയിലായിരുന്നു.
1960ൽ ജനിച്ച കനകലത 360ലധികം മലയാള സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. ‘പൂക്കാലം’ എന്ന ചിത്രത്തിലാണ് അവസാനം പ്രത്യക്ഷപ്പെട്ടത്. അമച്വർ നാടകങ്ങളിലൂടെയാണ് ഇവർ അഭിനയജീവിതത്തിലേക്ക് പ്രവേശിച്ചത്. വിവാഹമോചിതയാണ്. മക്കളില്ല.
കഴിഞ്ഞ വർഷം സഹോദരി വിജയമ്മ ഒരു മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് കനകലതയുടെ അസുഖ വിവരം വെളിപ്പെടുത്തിയത്. 2021 ഓഗസ്റ്റിലാണ് കനകലതയ്ക്ക് രോഗ ലക്ഷണങ്ങൾ കണ്ടുതുടങ്ങിയത്. ഉറക്കക്കുറവായിരുന്നു ആദ്യ ലക്ഷണം. ഡോക്ടറെ കണ്ട്, വിശദപരിശോധനയ്ക്ക് വിധേയയായതോടെ ഡിമൻഷ്യയുടെ തുടക്കമാണെന്നും തലച്ചോറ് ചുരുങ്ങുകയാണെന്നും കണ്ടെത്തിയിരുന്നു.