നാദാപുരം: അനധികൃതമായും മാനദണ്ഡങ്ങൾ പാലിക്കാതെയും ഇതര സംസ്ഥാന തൊഴിലാളികളെ താമസിപ്പിക്കുന്നത് കണ്ടെത്തുന്നതിനായി വിവിധ കെട്ടിടങ്ങളിൽ നാദാപുരം ഗ്രാമപഞ്ചായത്തും, ആരോഗ്യവകുപ്പും സംയുക്തമായി കഴിഞ്ഞദിവസം
രാത്രിയിൽ നടത്തിയ പരിശോധനയിൽ നിരവധി അപാകതകൾ കണ്ടെത്തി. മിക്കയിടത്തും വാണിജ്യ കെട്ടിടങ്ങളാണ് വാസസ്ഥലമായി ഉപയോഗിക്കുന്നത്. കൂടാതെ ടെറസിൽ അനധികൃതമായി മുറികൾ കെട്ടിയെടുത്ത് ഷീറ്റിട്ട് നിരവധിപേരെ താമസിക്കുന്നതായി കണ്ടെത്തി. മാലിന്യ സംസ്കരണ സംവിധാനം ഇല്ലാത്തതിനാൽ മിക്കയിടത്തും ജൈവമാലിന്യങ്ങൾ ഉൾപ്പെടെ അലക്ഷ്യമായാണ് കൈകാര്യം ചെയ്യുന്നത്. മുറികളിൽ മതിയായ സ്ഥലസൗകര്യമോ പാചകത്തിനുള്ള സൗകര്യമോ ഇല്ല. മിക്കയിടങ്ങളിലെയും ശുചിമുറികൾ അറപ്പുളവാക്കുന്നതാണ് . ആൾ ഒന്നിന് എന്ന തോതിൽ തല എണ്ണിയാണ് ഇതര
സംസ്ഥാന തൊഴിലാളികൾ നിന്നും കെട്ടിട ഉടമകൾ വാടക ഈടാക്കുന്നത്. എന്നാൽ ഇവർക്ക് മതിയായ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നുമില്ല. നാദാപുരം ശാദുലി റോഡിലെ കെട്ടിടങ്ങൾ, നാദാപുരം ടൗണിലുള്ള പുതിയൊട്ടിൽ ക്വാർട്ടേഴ്സ്, റോയൽ കോംപ്ലക്സ് കെട്ടിടം, കല്ലാച്ചി ടാക്സി സ്റ്റാൻഡിന് സമീപത്തുള്ള കെട്ടിടം എന്നിവിടങ്ങളിലാണ് കഴിഞ്ഞ ദിവസം പരിശോധന നടത്തിയത്. വാണിജ്യ കെട്ടിടങ്ങൾ താമസസ്ഥലമായി ഉപയോഗിക്കുന്നവർക്കെതിരെ പഞ്ചായത്തീരാജ് കെട്ടിട നിർമ്മാണ ചട്ടപ്രകാരവും ,മാലിന്യസംസ്ക്കരണ സംവിധാനല്ലാത്തവർക്കതിരെ ഖര മാലിന്യ സംസ്കരണ നിയമം 2016
പ്രകാരവും നിയമനടപടി സ്വീകരിക്കും. കെട്ടിടത്തിന്റെ മേൽക്കൂരയിൽ അനധികൃതമായി ഷീറ്റിട്ട് താമസസ്ഥലമായി ഉപയോഗിക്കുന്ന കെട്ടിട ഉടമകൾക്കെതിരെ മേൽ നിയമ നടപടികൾക്ക് പുറമെ, ദുരന്തനിവാരണ നിയമപ്രകാരമുള്ള നടപടികളും സ്വീകരിക്കും . നടപടിയുടെ ഭാഗമായി താമസക്കാരെ 7 ദിവസത്തിനകം ഒഴിപ്പിക്കണമെന്ന് കാണിച്ചുകൊണ്ട് കെട്ടിട ഉടമകൾക്ക് നോട്ടീസ് നൽകി. . പാലിക്കാത്തപക്ഷം പ്രോസിക്യൂഷൻ ഉൾപ്പെടെയുള്ള നിയമ നടപടികൾ സ്വീകരിക്കും ഇത്തരം കെട്ടിടങ്ങളുടെ വിശദമായ ലിസ്റ്റ്
തയ്യാറാക്കിയിട്ടുണ്ട് എന്നും, വരും ദിവസങ്ങളിൽ മറ്റുള്ള കെട്ടിടങ്ങളിൽ കൂടി പരിശോധന നടത്തി നടപടി സ്വീകരിക്കുമെന്നും അധികൃതർ അറിയിച്ചു.പരിശോധനയിൽ നാദാപുരം ഗ്രാമപഞ്ചായത്ത് സെക്രട്ടറി ഇൻ ചാർജ് ടി പ്രേമാനന്ദൻ ,താലൂക്ക് ആശുപത്രി ഹെൽത്ത് ഇൻസ്പെക്ടർ സുരേന്ദ്രൻ കല്ലേരി, ഗ്രാമപഞ്ചായത്ത് ഹെൽത്ത് ഇൻസ്പെക്ടർ കെ സതീഷ്ബാബു ,ഷംനാദ് കിഴക്കയിൽ എന്നിവർ പങ്കെടുത്തു.