പേരാമ്പ്ര: അനു കൊലക്കേസിലെ പ്രതി മുജീബ് റഹ്മാന്റെ ഭാര്യ റൗഫീന റിമാന്റില്‍. തെളിവ് നശിപ്പിക്കാന്‍ ശ്രമിച്ചതിനാണ് റൗഫീനയെ പേരാമ്പ്ര പോലീസ് അറസ്റ്റ് ചെയ്തത്. മുജീബ് റഹ്മാനെ വിശദമായി ചോദ്യം ചെയ്തപ്പോഴാണ് കേസില്‍ റൗഫീനയുടെ പങ്ക് വ്യക്തമായത്. തുടര്‍ന്ന് പോലീസ് കൊണ്ടോട്ടിയിലെ വീട്ടിലെത്തി റൗഫീനയെ അറസ്റ്റു ചെയ്യുകയായിരുന്നു.
അനുവിനെ കൊലപ്പെടുത്തിയ ശേഷം മുജീബ് റഹ്മാന് മോഷ്ടിച്ച സ്വര്‍ണം വിറ്റ പണം റൗഫീനയ്ക്കാണ് നല്‍കിയത്. ഈ പണം പോലീസ് കണ്ടെടുത്തു. അനുവിന്റെ കൊലപാതകത്തെക്കുറിച്ച് റൗഫീനയ്ക്ക് അറിവുണ്ടായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. അനുവിനെ കൊലപ്പെടുത്തിയ ശേഷം കൈക്കലാക്കിയ സ്വര്‍ണാഭരണങ്ങള്‍ വിറ്റതില്‍ 1,43,000 രൂപയാണ് മുജീബിന് കിട്ടിയത്. ആദ്യം ചോദ്യം ചെയ്യലില്‍ സ്വര്‍ണം വിറ്റ പണം ചീട്ടുകളിക്കായി ഉപയോഗിച്ചെന്നാണ് പോലീസിനോട് പറഞ്ഞത്. കൂടുതല്‍ ചോദ്യം ചെയ്തപ്പോഴാണ് പണം ഭാര്യയെ ഏല്പിച്ചതായി വ്യക്തമായത്.
ഈ പണം എങ്ങനെ കിട്ടി എന്ന കാര്യവും ഭാര്യയോട് ഇയാള്‍ വെളിപ്പെടുത്തിയിരുന്നു. പണം ഉപയോഗിച്ച് കാര്‍ വാങ്ങിക്കാനും ഇരുവരും ശ്രമിച്ചു. കഴിഞ്ഞ 16ന് മുജീബ് അറസ്റ്റിലായതോടെ പോലീസ് എത്തുമെന്ന് മനസിലാക്കി പണം റൗഫീന കൂട്ടുകാരിയുടെ പക്കല്‍ കൊടുത്തു.
കൂട്ടുകാരിക്ക് കൈമാറിയ പണം പോലീസ് കണ്ടെടുത്തിട്ടുണ്ട്. കൊലപാതകത്തെക്കുറിച്ച് അറിവുണ്ടായിരുന്ന റൗഫീന, മുജീബിന് ചെറിയ കയ്യബദ്ധം പറ്റിയെന്ന തരത്തിലാണ് നാട്ടുകാര്‍ക്കിടയില്‍ പ്രചരിപ്പിച്ചത്. സ്വര്‍ണം മോഷ്ടിച്ച വിവരമൊന്നും ആരോടും പറഞ്ഞില്ല. പേരാമ്പ്ര കോടതിയില്‍ ഹാജരാക്കിയ റൗഫീനയെ രണ്ടാഴ്ചത്തേക്കു റിമാന്റ് ചെയ്തു.
മാര്‍ച്ച് 11നാണ് അനു കൊല്ലപ്പെട്ടത്. വാളൂരിലെ വീട്ടില്‍ നിന്ന് പോയ അനുവിനെ പ്രതി ബൈക്കില്‍ ലിഫ്റ്റ് നല്കി തോട്ടില്‍ മുക്കി കൊലപ്പെടുത്തുകയായിരുന്നു. സ്ഥലത്ത് അസ്വാഭാവിക സാഹചര്യത്തിൽ ചുവന്ന ബൈക്കിൽ ഒരാൾ കറങ്ങിയത് കണ്ടെന്ന് നാട്ടുകാർ പോലീസിന് മൊഴി നൽകിയതോടെ ഇത് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് മുജീബ് റഹ്മാൻ പിടിയിലായത്.