എടച്ചേരി: സംസ്ഥാനതല അധ്യാപക ശാക്തീകരണത്തിന്റെ ഭാഗമായി നടന്ന ട്രെയിനിങ് പരിശീലനത്തിൽ അധ്യാപകൻ അവതരിപ്പിച്ച സ്കിറ്റ് വൈറലാകുന്നു. സോഷ്യൽ സയൻസ് ക്ലാസിൽ നടന്ന ‘പ്രകൃതിയും മനുഷ്യനും’ തത്സമയ വിഷയത്തെ ആസ്പദമാക്കി എടച്ചേരി നരിക്കുന്ന് യുപി സ്കൂളിലെ അധ്യാപകൻ നിമേഷും സംഘവും അവതരിപ്പിച്ച സ്കിറ്റാണ് സാമൂഹിക മാധ്യമങ്ങളിൽ ഹിറ്റായി മാറിയത്. മക്കൾ നട്ടു വളർത്തിയ ചെടികൾ മദ്യപാനിയായ പിതാവ് നശിപ്പിക്കുന്നതും അസഹ്യമായ ചൂട് മരങ്ങൾ ഇല്ലാത്തതിനാൽ ആണെന്ന് ഒടുവിൽ അദ്ദേഹത്തിന് ബോധ്യപ്പെടുന്നതും ആണ് ഇതിവൃത്തം. പ്രകൃതി
സംരക്ഷണ അവബോധം പകരുന്നതാണ് സ്കിറ്റ് ഒരു ദിവസം 10,000 പേരാണ് സ്കിറ്റ് കണ്ടത്. വീഡിയോ പള്ളിക്കുടം ഗ്രൂപ്പിൽ ഒരു അധ്യാപകൻ ഷെയർ ചെയ്തതിനെ തുടർന്നാണ് പതിനായിരത്തിലേറെ പേർ ഒരു ദിവസം തന്നെ കണ്ടത്. നാടകം മിമിക്രി മോണോ ആക്ട് കലാരംഗത്ത് സജീവമായി പ്രവർത്തിച്ചിരുന്ന കക്കട്ട് സ്വദേശിയായ നിമേഷ് ഇരുപത്തിമൂന്നാമത്തെ വയസ് മുതൽ അധ്യാപകനാണ്. കലാരംഗത്ത് വിദ്യാർഥികൾക്ക് പരിശീലനം നൽകാറുണ്ട്. എട്ടുവർഷമായി നരിക്കുന്ന് യുപി സ്കൂളിലെ അധ്യാപകനും ചോമ്പാല ഉപജില്ല സോഷ്യൽ സയൻസ് ജോയിൻ കൺവീനറുമാണ്.