ലഖ്നൗ: ഉത്തര്‍പ്രദേശിലെ ഹത്രാസില്‍ മത പരിപാടിക്കിടെ തിക്കിലും തിരക്കിലും പെട്ട് നൂറിലേറെ പേര് മരിച്ചതായി ജില്ലാഭരണകൂടം അറിയിച്ചു. ഒരു ആത്മീയ നേതാവിന്റെ നേതൃത്വത്തില്‍ നടത്തിയ പ്രാര്‍ഥനാ യോഗത്തിനിടെയാണ് അപകടം. പരിപാടിക്ക് എത്തിയ ആളുകള്‍ ചൂട് മൂലം പിരിഞ്ഞുപോകുന്നതിനിടെ തിരക്ക് രൂപപ്പെടുകയായിരുന്നു. ഇതിനിടയില്‍പ്പെട്ടാണ് ആളുകള്‍ മരിച്ചതെന്നാണ് നിഗമനം. കുഴഞ്ഞുവീണാണ് പലരും മരിച്ചത്. സംഭവത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ
ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.
സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സമിതിയെ നിയോഗിച്ചു. ഹത്രാസിലെ സിക്കന്ദ്ര റാവു പൊലീസ് സ്റ്റേഷന് പരിധിയിലെ ഗ്രാമത്തിലാണ് സംഭവം. പ്രദേശത്തെ ഗുരുവിന്റെ ബഹുമാനാര്മാണ് പ്രാര്‍ഥനായോഗം സംഘടിപ്പിച്ചതെന്നും ജനക്കൂട്ടം പിരിഞ്ഞുപോകാന്‍ തുടങ്ങിയതോടെ തിക്കും തിരക്കുമുണ്ടാകുകയായിരുന്നുവെന്നുമാണ് നിഗമനം. പാര്‍ലമെന്റ് സമ്മേളനത്തിനു ശേഷം പ്രധാനമന്ത്രി യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ വിളിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി. സംഭവത്തിൽ രാഷ്ട്രപതി ദ്രൗപതി മുർമു അനുശോചിച്ചു. മരിച്ചവരുടെ കുടുംബത്തിന് അനുശോചനം അറിയിച്ച രാഷ്ട്രപതി പരിക്കേറ്റവർക്ക് വേഗം ഭേദമാകാൻ പ്രാർത്ഥിക്കുന്നതായും പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദി, പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെ എന്നിവരും അനുശോചനം അറിയിച്ചു. മരിച്ചവരുടെ
കുടുംബങ്ങൾക്ക് രണ്ട് ലക്ഷം രൂപയും പരിക്കേറ്റവർക്ക് 50,000 രൂപയും സഹായധനം പ്രഖ്യാപിച്ചിട്ടുണ്ട്. പരിപാടിയുടെ സംഘാടകർക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ബുധനാഴ്ച ഹത്രാസ് സന്ദർശിക്കും.