പുന്നോൽ: വായനശാലകളിൽ പത്രവായനയ്ക്കായി എത്തുന്നതിലും അധികം വായനക്കാരാണ് ഹോട്ടൽ കോരൻസിന്റെ വായനാ ഇടത്തിൽ എത്തുന്നത്. ചായയും കുടിക്കാം പത്രപാരായണവും നടത്താമെന്നതാണ് ഹോട്ടൽ കോരൻസിന്റെ പ്രത്യേകത. മാതൃഭൂമി ഉൾപ്പെടെ എട്ട് പത്രങ്ങൾ ഇവിടെ വായിക്കാം. രാവിലെ മുതൽ രാത്രി ഒൻപതിന് കട അടയ്ക്കുന്നത് വരെ വായനക്കാരുണ്ട്.തലശ്ശേരി-മാഹി ദേശീയപാതയോരത്ത് പുന്നോൽ
സർവീസ് ബാങ്കിനടുത്താണ് ഹോട്ടൽ കോരൻസ്. അഞ്ച് പതിറ്റാണ്ടിലേറെയായി ഹോട്ടൽ പ്രവർത്തിക്കുന്നുണ്ട്. തച്ചോളി കോരൻ സ്ഥാപിച്ച ഹോട്ടൽ മകൾ രഞ്ചിനിയുടെ ഭർത്താവും മുൻ പഞ്ചായത്ത് പ്രസിഡന്റും പൊതുപ്രവർത്തകനും നാട്ടുമുഖ്യസ്ഥനുമായ എ.വി. ചന്ദ്രദാസനാണ് കുറെക്കാലമായി നടത്തുന്നത്. മുൻപ് പഴയ കെട്ടിടത്തിൽ പ്രവർത്തിച്ച ഹോട്ടലിൽ ഒരു കൊച്ചു വായനമുറി ഉണ്ടായിരുന്നു. ഇപ്പോഴത്തെ ഹോട്ടലിന് മുൻപിൽ
നീളമുള്ള ഇരുമ്പ് മേശയും രണ്ട് ബെഞ്ചുകളുമാണ് വായനക്കായി ഒരുക്കിയിട്ടുള്ളത്. ചന്ദ്രദാസിന്റെ വായനയോടുള്ള പ്രത്യേക താത്പര്യം കാരണമാണ് ഇത്രയും സൗകര്യങ്ങൾ വായനക്കായി ഒരുക്കിയിട്ടുള്ളത്.അഞ്ച് പത്രങ്ങൾ ചന്ദ്രദാസൻ പണം കൊടുത്ത് വാങ്ങുന്നതാണ്. മൂന്നെണ്ണം ഓരോ വ്യക്തികളുടെ വകയായും. വീട്ടിലെ വായനക്കായി ഒരു മാതൃഭൂമിയും യാത്രയും വേറെയും വാങ്ങുന്നുണ്ട്.അച്ചടിവായനയെ പ്രോത്സാഹിപ്പിക്കണം. അച്ചടിവായന നിലനിൽക്കേണ്ടത് ഇന്നത്തെ കാലത്തിന്റെ ആവശ്യമാണെന്നാണ് ചന്ദ്രദാസൻ പറയുന്നത്. ഓൺലൈൻ വായനയും ദൃശ്യമാധ്യമങ്ങളും ആവശ്യമാണെങ്കിലും അച്ചടിപ്രസിദ്ധീകരണങ്ങൾക്ക് ഇവ പകരമാവില്ല. ദിനപത്രങ്ങളടക്കമുള്ള പ്രസിദ്ധീകരണങ്ങൾ ധാരാളമായി വായിക്കപ്പെടണം. വായനയെ സ്നേഹിക്കുന്നവർ അതിന് മുൻകൈയെടുക്കണം. വിദ്യാർഥികളിൽ പത്രവായനയിൽ താത്പര്യമുണ്ടാക്കാൻ അധ്യാപകരും രക്ഷിതാക്കളും ശ്രമിക്കണമെന്നും അദ്ദേഹം പറയുന്നു.