വടകര: ”നല്ല പുസ്തകം ഏവര്‍ക്കും വഴികാട്ടിയാണ്. അത് ജീവിതം മാറ്റി മറിക്കും”. പറയുന്നത് പ്രശസ്ത ചരിത്രകാരനും ഗ്രന്ഥകര്‍ത്താവുമായ എംസി വടകര. ബേപ്പൂര്‍ സുല്‍ത്താനായി മലയാളിയുടെ ഹൃദയത്തിലിടം നേടിയ വൈക്കം മുഹമ്മദ് ബഷീറിന്റെ കൃതികളാണ് എംസി വടകരയെ വായനയുടെ ലോകത്തേക്ക് എത്തിച്ചത്. എലിമെന്ററി സ്കൂള്‍ പഠനകാലത്ത് വായിച്ച പാത്തുമ്മയുടെ ആടും ബാല്യകാലസഖിയും മതിലുകളും എം.സിയെ വായനാസ്വാദകനാക്കി മാറ്റി. എം.സി.ഇബ്രാഹിം എന്ന എംസി വടകര വായനാദിനത്തില്‍ വായനയുടെ പ്രാധാന്യം ഏവരേയും ഓര്‍മിപ്പിക്കുകയാണ്.
ഉറൂബിന്റെ ഉമ്മാച്ചുവാണ് ആദ്യമായി വായിച്ച ഹൃദ്യമായ നോവലെന്ന് അദ്ദേഹം ഓര്‍ക്കുന്നു. ബാബരി മസ്ജിദ് തകര്‍ത്തതിന്റെ പശ്ചാത്തലത്തില്‍ എന്‍.എസ്.മാധവന് എഴുതിയ തിരുത്ത് മനസിനെ എവിടെയോ കൊളുത്തി വലിച്ചു. ‘മകളെ നിനക്കെപ്പോഴാണ് ഞാനൊരു ഹിന്ദുവായത് ‘ എന്ന ച്യൂല്യാട്ടിന്റെ ചോദ്യം ഇന്നും ഒരു നീറ്റലായി അവശേഷിക്കുന്നതായി എം.സി പറഞ്ഞു. പ്രശസ്ത അമേരിക്കന്‍ എഴുത്തുകാരന് മൈക്കിള്‍ വൂള്‍ഫിന്റെ ‘ഹജ്ജ് ‘ ത്രസിപ്പിക്കുന്നതായിരുന്നു. പ്രൊഫ: ഇബ്രാഹിം ബേവിഞ്ചയുടെ ‘ഉമ്മ’ ഹൃദയത്തില്‍ തട്ടുന്നതായി. താന്‍ എഴുതിയ പുസ്തകങ്ങള്‍ സി എച്ച് മുഹമ്മദ് കോയയുടെ രാഷ്ട്രീയ ജീവ ചരിത്രമാണ് വായനക്കാരില്‍ നിന്നും ഏറെ പ്രതികരണം ഉണ്ടാക്കിയതെന്ന് എം.സി ഓര്‍ക്കുന്നു.
മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിച്ച, പ്രവാസി വ്യവസായി എന്‍.പി.ഫാക്കിയുടെ പാഴ്വസ്തുക്കളില് നിധി തേടി ലോകസഞ്ചാരം എന്ന പുസ്തകമാണ് എം.സി ഇപ്പോള്‍ വായിച്ചു കൊണ്ടിരിക്കുന്നത്. ഈ പുസ്തകം കഴിഞ്ഞദിവസം തലശ്ശേരിയില്‍ നടന്ന ചടങ്ങില്‍ ഗ്രന്ഥകര്‍ത്താവില്‍ നിന്ന് ഏറ്റുവാങ്ങിയതും എം.സിയായിരുന്നു. ഇതിനകം ആയിരക്കണക്കിന് കോപ്പികള്‍ വിറ്റഴിഞ്ഞ ഈ പുസ്തകത്തിന്റെ അവതാരികയെഴുതിയത് നടന് മോഹന്‍ലാലാണ്.
വായന ഒരു വാതിലാണ്, അനുഭവങ്ങള്‍ക്കപ്പുറത്തേക്ക് സഞ്ചരിക്കാനുള്ള വാതില്‍. നല്ല പുസ്തകങ്ങള്‍ നമ്മെ ചിന്തിപ്പിക്കും, നമ്മെ കോരിത്തരിപ്പിക്കും, ജീവിതത്തെ മാറ്റി മറിക്കും. ഒരു പുസ്തകത്തിന്റെ അവതരണ ഭംഗിയാണ് വായനയെ സ്വാധീനിക്കുന്നത്-എം.സി പറഞ്ഞു നിര്‍ത്തി.
-ഇസ്മായില്‍ മാടാശ്ശേരി