കൊച്ചി: ലോക്സഭാ തെരഞ്ഞെടുപ്പ് വേളയില്‍ വടകരയില്‍ പ്രചരിച്ച കാഫിര്‍ പോസ്റ്റ് വ്യാജമെന്ന് കണ്ടെത്തല്‍. മുസ്ലിം യൂത്ത് ലീഗ് നേതാവ് പി.കെ മുഹമ്മദ് കാസിമല്ല പോസ്റ്റ് നിര്‍മിച്ചത് എന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ വ്യക്തമാക്കി. കാസിമിന്റെ പേരിലായിരുന്നു സ്ക്രീൻഷോട്ട് വ്യാപകമായി പ്രചരിച്ചത്. അമ്പാടിമുക്ക് സഖാക്കൾ കണ്ണൂർ എന്ന സി.പി.എം അനുഭാവമുള്ള ഫേസ്ബുക്ക് പേജിലൂടെയാണ് വ്യാജ സ്ക്രീൻഷോട്ട് പുറത്തുവന്നത്. അപ്ലോഡ് ചെയ്ത് കാൽമണിക്കുറിനുള്ളിൽ പോസ്റ്റ് നീക്കം ചെയ്തുവെങ്കിലും അതിന്റെ സ്ക്രീൻ ഷോട്ട് വ്യാപകമായി പ്രചരിച്ചിരുന്നു. കാഫിര്‍ പ്രയോഗം നടത്തിയെന്ന കേസില്‍ യൂത്ത്ലീഗ്
പ്രവര്ത്തകന് പി.കെ.കാസിമിനെതിരെ പ്രഥമദൃഷ്ട്യാ തെളിവില്ലെന്ന് പോലീസ് ഹൈക്കോടതിയില്‍ വ്യക്തമാക്കി. കേസുമായി ബന്ധപ്പെട്ട് കാസിമിന്റെ വിവോ മൊബൈല്‍ഫോണ്‍ പോലീസ് പരിശോധിച്ചു. വ്യാജ സ്ക്രീന്‍ഷോട്ട് പോസ്റ്റ് ചെയ്തതും പ്രചരിപ്പിച്ചതും കാസിമിന്റെ മൊബൈല്‍ ഫോണില്‍ നിന്നാണെന്ന് കണ്ടെത്താനായില്ലെന്നാണ് പോലീസിന്റെ വിശദീകരണം.
കേസില്‍ 12 പേരുടെ മൊഴി രേഖപ്പെടുത്തി. അമ്പാടിമുക്ക് സഖാക്കള്‍ എന്ന പേജ് ആരാണ് കൈകാര്യം ചെയ്യുന്നതെന്ന് സൈബര്‍ സെല്‍ കോഴിക്കോട് വിഭാഗം അന്വേഷിക്കുകയാണെന്നും ഇതിനായി ഫെയ്സ്ബുക്കിനോട് മറുപടി തേടിയെന്നും അന്വേഷണ സംഘം ഹൈക്കോടതിയില്‍ പറഞ്ഞു.
കാഫിര്‍ പരാമര്‍ശം ഉള്‍പ്പെട്ട പോസ്റ്റുകള്‍ നീക്കം ചെയ്യാത്തതിന് ഫെയ്സ്ബുക്കിന്റെ നോഡല്‍ ഓഫീസറെ പ്രതിചേര്‍ത്തിട്ടുണ്ട്. ഫെയ്സ്ബുക്കില്‍ നിന്ന് കിട്ടുന്ന വിവരങ്ങളുടെ അടിസ്ഥാനത്തില്‍ പിന്നില്‍ പ്രവര്‍ത്തിച്ചവരെ കണ്ടെത്തി അറസ്റ്റ് ചെയ്യുമെന്ന് സര്‍ക്കാര്‍ അഭിഭാഷകന് കോടതിയെ അറിയിച്ചു.
സിപിഎം നേതാവ് കെ.കെ.ലതികയുടെ ഫോണ്‍ പരിശോധിച്ചുവെന്നും മഹ്സര്‍ തയ്യാറാക്കിയിട്ടുണ്ടെന്നും പോലീസ് അറിയിച്ചു. കേസില്‍ ഹര്‍ജിക്കാരനോട് മറുപടി സത്യവാങ്മൂലം നല്കാന് ഹൈക്കോടതി ആവശ്യപ്പെട്ടു. ഹര്‍ജി ജൂണ്‍ 28ന് വീണ്ടും പരിഗണിക്കും.