തിരുവനന്തപുരം: രണ്ടാംഘട്ട അലോട്ട്മെന്റ് പൂർത്തിയായ ശേഷവും മലബാറിൽ തുടരുന്ന പ്ലസ് വൺ സീറ്റ് പ്രതിസന്ധിക്കിടെ സീറ്റ് ലഭിക്കാത്തതിനെ തുടർന്ന് വിദ്യാർഥിനി ഹാദി റുഷ്ദ ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതിഷേധിച്ചും ആവശ്യമായ പുതിയ ബാച്ചുകൾ അടിയന്തിരമായി അനുവദിക്കണമെന്നാവശ്യപ്പെട്ടും ഫ്രറ്റേണിറ്റി മൂവ്മെന്റ സംസ്ഥാനത്ത് നാളെ വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്തു. വിദ്യാർഥിനിയുടെ മരണത്തിന് ഉത്തരവാദി
കേരള മുഖ്യമന്ത്രിയും വിദ്യാഭ്യാസ മന്ത്രിയുമാണ്. ഇനിയൊരു ഹാദി റുഷ്ദ കേരളത്തിൽ ഉണ്ടാകരുത്. അതിന് പുതിയ ബാച്ചുകൾ അനുവദിച്ച് ഉത്തരവിറക്കണമെന്നും ഫ്രറ്റേണിറ്റി മൂവ്മെന്റ് സംസ്ഥാന പ്രസിഡന്റ് കെ.എം ഷെഫ്റിൻ ആവശ്യപ്പെട്ടു.കേരളത്തിൽ ഈ വർഷത്തെ എസ്.എസ്.എൽ.സി ഫലം പുറത്തുവന്ന് പ്ലസ് വൺ അലോട്ട്മെന്റ് പ്രക്രിയ
ആരംഭിച്ചതിനു ശേഷവും മലബാർ ജില്ലകളിൽ ഹയർ സെക്കൻഡറി സീറ്റ് പ്രതിസന്ധി രൂക്ഷമായി തുടരുകയാണ്. മലബാർ ജില്ലകളിൽ ഏകജാലക സംവിധാനത്തിലൂടെ ഈ വർഷം പ്ലസ് വണ്ണിന് അപേക്ഷിച്ചിട്ടുള്ളവർ 2,46,086 വിദ്യാർഥികളാണ്. ജൂൺ 11ന് വൈകിട്ട് പ്രസിദ്ധീകരിച്ച രണ്ടാം അലോട്ട്മെന്റിന് ശേഷം 1,27,181 വിദ്യാർഥികൾക്ക് മലബാറിൽ സീറ്റ് ലഭിച്ചിട്ടില്ല. മലബാർ ജില്ലകളിൽ ബാക്കി ലഭ്യമായിട്ടുള്ള 42,641 സീറ്റുകളിലേക്ക് കൂടി ഇനി പ്രവേശനം ലഭിച്ചാലും 84,540 വിദ്യാർഥികൾ മലബാറിൽ സീറ്റ് ഇല്ലാതെ പുറത്തു നിൽക്കേണ്ടിവരും.