ന്യൂഡല്‍ഹി: സുരേഷ് ഗോപിക്കു പിന്നാലെ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി ജോര്‍ജ് കുര്യനും സഹമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. ഇത് കേരളത്തിന് ഇരട്ടിമധരുമായി. നേരത്തെ ദേശീയ ന്യൂനപക്ഷ കമ്മീഷനിൽ വൈസ് ചെയർമാനായിരുന്നു ജോർജ് കുര്യൻ.
ക്രിസ്ത്യൻ ന്യൂനപക്ഷ പ്രതിനിധിയെന്ന നിലയിലാണ് ജോർജ് കുര്യന് മന്ത്രിസഭയിൽ അംഗത്വം ലഭിച്ചത്. അൽഫോൺസ് കണ്ണന്താനത്തിനു ശേഷം നരേന്ദ്രമോദി സർക്കാരിൽ കേരളത്തിലെ ക്രൈസ്തവ വിഭാഗത്തിൽ നിന്നു കേന്ദ്രമന്ത്രിസഭയിലെത്തുന്ന രണ്ടാമത്തെ നേതാവാണ് ജോർജ് കുര്യൻ. നാട്ടകം കോളജിൽ ഡിഗ്രിക്ക് പഠിക്കുമ്പോൾ വിദ്യാര്‍ഥി ജനതാ നേതാവിൽ നിന്നാണ് തുടക്കം.
ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗമായും സംസ്ഥാന സെക്രട്ടറിയായും സംസ്ഥാന വക്താവായും സംഘടനാ തലത്തിൽ നിര്‍ണായക ചുമതലകൾ ജോര്‍ജ് കുര്യൻ വഹിച്ചിട്ടുണ്ട്. അപ്രതീക്ഷമായിട്ടായിരുന്നു ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി ജോർജ് കുര്യന്റെ കേന്ദ്രമന്ത്രിസഭയിലേക്കുള്ള പ്രവേശനം. മുമ്പ് 2016 മുതൽ 2021 വരെ ബിജെപിയുടെ രാജ്യസഭാംഗമായിരുന്നു സുരേഷ് ഗോപി. ഇതോടെ ഇത്തവണയും കേരളത്തിൽ നിന്ന് കേന്ദ്രത്തിൽ രണ്ട് മന്ത്രിമാരായി. രാത്രി ഏഴരയോടെയാണ് നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള മൂന്നാം എൻഡിഎ സർക്കാരിന്റെ സത്യപ്രതിജ്ഞ രാഷ്ട്രപതി ഭവനിൽ ആരംഭിച്ചത്.