ന്യൂഡൽഹി: കേന്ദ്രത്തിൽ സർക്കാർ രൂപീകരിക്കാനുള്ള ശ്രമം ഉപേക്ഷിച്ചിട്ടില്ലെന്ന് ഇന്ത്യ മുന്നണി നേതാവും ബംഗാൾ മുഖ്യമന്ത്രിയുമായ മമത ബാനർജി. നിലവിലെ സ്ഥിതിഗതികൾ നിരീക്ഷിക്കുകയാണെന്ന് മമത പറഞ്ഞു.
400 ലോക്സഭാ സീറ്റുകൾ നേടുമെന്ന് പറഞ്ഞവർക്ക് കേവല ഭൂരിപക്ഷം പോലും നേടാൻ കഴിഞ്ഞില്ല. ഈ തട്ടിക്കൂട്ട് സർക്കാർ പതിനഞ്ചു ദിവസമെങ്കിലും നിലനിൽക്കുമോ എന്ന് ആർക്കറിയാമെന്ന് മമത പരിഹസിച്ചു.
ബിജെപി സർക്കാരിന്റെ സത്യപ്രതിജ്ഞ ചടങ്ങില്‍ തൃണമൂല്‍ കോണ്‍ഗ്രസ് പങ്കെടുക്കില്ല. സിഎഎ റദ്ദാക്കണമെന്ന ആവശ്യം ഇനിയും ഉയർത്തുമെന്ന് മമത വ്യക്തമാക്കി.
സിഎഎ റദ്ദാക്കണമെന്ന് പാര്‍ലമെന്റില്‍ ആവശ്യപ്പെടും. തൃണമൂല്‍ കോണ്‍ഗ്രസിന്റെ പാര്‍ലമെന്ററി പാര്‍ട്ടി ചെയർപേഴ്സണായി മമത ബാനർജിയും ലോക്സഭ കക്ഷി നേതാവായി സുദീപ് ബന്ധോപാദ്യായയും തുടരുമെന്ന് അവർ വ്യക്തമാക്കി.
കാകോലി ഘോഷാണ് ലോക്സഭ ഡെപ്യൂട്ടി ലീഡർ. കല്യാണ്‍ ബാനർജി ചീഫ് വിപ്പ്. ഡെറിക് ഒബ്രിയാൻ രാജ്യസഭ കക്ഷി നേതാവ്. സാഗരിക ഘോഷ് ഡെപ്യൂട്ടി ലീഡർ പദവിയും വഹിക്കുമെന്ന് മമത അറിയിച്ചു.
മികച്ച പ്രകടനം നടത്തി പ്രതിപക്ഷ പോരാട്ടത്തിന് ശക്തി പകർന്ന ഇന്ത്യ മുന്നണിയിലെ കക്ഷികൾക്ക് മമത നന്ദി അറിയിച്ചു.