വടകര: ഗൾഫ് രാജ്യങ്ങളിൽ നിന്ന് പോലും ജോലി തേടി യുവാക്കൾ ഇന്ത്യയിലേക്ക് വരുന്ന കാലം അതിവിദൂരമല്ലെന്ന് ബി.ജെ.പി ദേശീയ വൈസ് പ്രസിഡണ്ടും ദേശീയ ഹജ്ജ് കമ്മിറ്റി ചെയർമാനുമായ എ.പി അബ്ദുല്ല കുട്ടി പറഞ്ഞു. ആലക്കാട് നാരായണൻ നായർസേവ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ ചെറുവണ്ണൂരിൽ സംഘടിപ്പിച്ച ഉന്നത വിജയികളെ ആദരിക്കൽ ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. നരേന്ദ്രമോഡി ഭരണത്തിൽ 2047 ഓടുകൂടി ഭാരതം വികസിത രാജ്യമാകും. അതോടെ ഗൾഫ് ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ നിന്ന് ജോലി
ആവശ്യത്തിന് ഉന്നത വിദ്യാഭ്യാസത്തിനുമായി യുവാക്കൾ ഇന്ത്യയിലേക്ക് ഒഴുകും. അതിനുള്ള അടിത്തറ 10 വർഷത്തെ മോഡി സർക്കാർ ഭരണത്തിൽ രാജ്യം നടപ്പിലാക്കി കഴിഞ്ഞതായി അദ്ദേഹം പറഞ്ഞു. വിവിധ മത്സര വിജയികളേയും, പഞ്ചായത്തിൽനിന്ന് എം.ബി.ബി.എസ് ബിരുദം നേടി വന്നവരെയും,ഉന്നത ബിരുദം നേടിയ വിദ്യാർത്ഥികളെയും, പ്രഗത്ഭ നാടക നടന്മാരായിട്ടുള്ള സത്യൻ മുദ്രയെയും പ്രദീപ് മുദ്രയെയും ചടങ്ങിൽ അബ്ദുല്ല കുട്ടി ഉപഹാരം നൽകി ആദരിച്ചു. ട്രസ്റ്റ് സെക്രട്ടറി കെ.കെ രജീഷ് അധ്യക്ഷത വഹിച്ചു. ട്രസ്റ്റ് ചെയർമാൻ എം മോഹനൻ മ മുഖ്യപ്രഭാഷണം നടത്തി. ചടങ്ങിൽ സത്യൻ മുദ്ര, എം.പ്രകാശൻ, കെ.ടി വിനോദ്, ടി.എം ഹരിദാസ് എ.കെ രാമചന്ദ്രൻ, കെ.പി ബാബു,കെ.പി സുനിൽ, എം സായുദാസ്, പി.എം സജീവൻ എന്നിവർ സംസാരിച്ചു.