കൊയിലാണ്ടി: സ്കൂൾ പഠന കാലം മുതൽ അതിജീവനത്തിൻ്റെ വഴിയായി കവിതാ രചന തെരെഞ്ഞെടുത്ത നാട്ടുകവിയാണ് സത്യൻ ചന്ദ്രൻ പൊയിൽക്കാവ്. കവിത അക്ഷരാർത്ഥത്തിൽ ഇന്നും അന്നമാണ് സത്യചന്ദ്രന്. പ്രാരാബ്ദങ്ങൾ ചുമലേറ്റേണ്ടിവന്നതിനാൽ മലയാളത്തിൻ്റെ ജനപ്രിയ കവികളുടെ നിരകളിൽ അവസരം എത്തിപ്പിടിക്കാൻ കഴിയാതെ പോയതാണ് ഈ കവിയുടെ നിർഭാഗ്യം. എന്നാൽ ഇപ്പോഴെങ്കിലും സത്യചന്ദ്രന് ആശ്വസിക്കാം. മുപ്പത്തിമൂന്ന് വർഷം മുമ്പ് താൻ എഴുതിയ
കവിതയുടെ ഏതാനും ഭാഗങ്ങൾ സ്കൂൾ പാഠപുസ്തകത്തിൽ സ്ഥാനം പിടിച്ചിരിക്കുന്നു. ” മലയാളം കേൾക്കാൻ വായോ.. “എന്ന് തുടങ്ങുന്ന കവിതയാണ് ഏഴാം ക്ലാസിലെ കേരള പാഠാവലിയിൽ വിദ്യാഭ്യാസ വകുപ്പ് ഉൾപ്പെടുത്തിയിരിക്കുന്നത്. കവിതയെപ്പറ്റി സത്യചന്ദ്രൻ്റെ പ്രതികരണം: ” കുട്ടിക്കാലത്തിന്റെ ഓർമ്മകളാണ് ഈ കവിതക്കാധാരം. ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ യൂറിക്കയിലാണ് കവിത ആദ്യമായി അച്ചടിച്ച് വന്നത്. മലയാളത്തേയും ഭാഷയേയും പ്രകീർത്തിക്കുന്ന ഒരു കവിത വേണമെന്ന് സുഹൃത്തായ അധ്യാപകൻ ആവശ്യപ്പെട്ടപ്പോഴാണ് കവിതയുടെ വരികൾ മനസ്സിൽ വിരിഞ്ഞത്…മലയാളം കേൾക്കാൻ വായോ.. മാമലകൾ കാണാൻ വായോ.. മഴ പെയ്യും നേരം പുഴയുടെ മയിലാട്ടം കാണാൻ
വായോ.. എന്ന് തുടങ്ങുന്ന പന്ത്രണ്ട് വരികളാണ് ഇതിൽ പ്രധാനം. ഇപ്പോഴെങ്കിലും ഈ കവിത പാഠപുസ്തകത്തിൻ ഇടം പിടിച്ചത് വലിയ അംഗീകാരമായി തോന്നുന്നു. ഒ എൻ വി, ശ്രീകുമാരൻ തമ്പി, കുഞ്ഞുണ്ണി മാഷ് എന്നിവരുടെ കവിതകൾ അടങ്ങിയ ‘മധുരം മലയാള’ത്തിൽ ഇടം പിടിച്ച വരികൾ കൂടിയാണിത്. വിജയ് യേശുദാസ് ആലപിച്ചതിലൂടെ മലയാളികളുടെ പ്രിയപ്പെട്ട വരികളായി ഇത് മാറി. പോർമുഖത്ത് നിൽക്കുമ്പോൾ നാട്ടുകാരനായ ഒരു സൈനികൻ ഈ വരികൾ കേൾക്കാൻ വേണ്ടി വിളിച്ചതിന്റെ ഈറനണിയുന്ന ഓർമകൾ ഇന്നും മാഞ്ഞിട്ടില്ല….. ” വിശപ്പിന്റെ വിളിയിൽ കവിതയുംപേറി ചുടുപാതയിലൂടെ സഞ്ചരിച്ച സത്യന്റെ കവിതകൾ പേര് പോലെ സത്യസന്ധതയും തെളിച്ചവും ഏറിയവയാണ്. എഴുതിയ കവിതകൾ തലയിൽ പേറി ആവശ്യക്കാരെ തേടി നടന്ന കാലമുണ്ട് ഈ കവിക്ക്. മാതൃഭൂമി
ബുക്സ് പ്രസിദ്ധീകരിച്ചതടക്കം ഇരുപത്തഞ്ചോളം കവിതാസമാഹാരങ്ങൾ അദ്ദേഹത്തിന്റേതായി പുറത്തിറങ്ങിയിട്ടുണ്ട്. ‘വൈകുന്നേരങ്ങളുടെ സമാഹാരം’ ആണ് അവസാനമായി പുറത്തിറങ്ങിയത്. “വേലായുധപ്പണിക്കർ നാടിനെ നടുക്കിയ ജീവിതം ”, ”ഇടതുവശത്തെ ആകാശം “എന്നിവ പുറത്തിറങ്ങാനിരിക്കുന്നു.കൂടാ തെ അടുത്തിറങ്ങിയ പാളയം പി.സി. എന്ന സിനിമയുടെ കഥയും, തിരക്കഥയും, സത്യചന്ദ്രൻ്റെതായിരുന്നു. അടുത്ത് തന്നെ മറ്റൊരു സിനിമയും പുറത്തിറങ്ങാനുണ്ട്. പൊയിൽക്കാവ് ഹൈസ്കൂളിലെ പഠനത്തിനിടെ 13-ാംവയസ്സിലാണ് സത്യചന്ദ്രൻ കവിതയെഴുതിത്തുടങ്ങിയത്.
കോഴിക്കോട് കളക്ടറായിരുന്ന കെ ജയകുമാർ തന്റെ കവിതകൾ വായിച്ച് അഭിനന്ദിച്ചതും അവയിൽനിന്ന് അദ്ദേഹം തിരഞ്ഞെടുത്തവ കലാകൗമുദിയിൽ അച്ചടിച്ചുവന്നതും കവിതയെഴുത്തിന് ഏറെ പ്രചോദനമായി.
-സുധീർ കൊരയങ്ങാട്