ആയഞ്ചേരി: മഴക്കാല മുന്നൊരുക്ക പ്രവർത്തനത്തിൻ്റെ ഭാഗമായി ആയഞ്ചേരിയിൽ അധികൃതരുടെ ഇടപെടൽ. മഴക്കാലത്ത് ഒറ്റപ്പെടുന്ന കോളനികൾ ആയഞ്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എൻ. അബ്ദുൾ ഹമീദിൻ്റെ നേതൃത്വത്തിൽ സന്ദർശിച്ചു. വാളാഞ്ഞി, എലത്തുരുത്തി, കോതുരുത്തി, കുളങ്ങരത്ത് ലക്ഷം വീട് തുടങ്ങിയ പ്രദേശത്തെ എല്ലാ വീടുകളിലെയും കുടുംബ പശ്ചാത്തലം മനസിലാക്കി ഒപ്പം നിൽക്കാനാണ് പദ്ധതി തയ്യാറാക്കിയത്. എലത്തുരുത്തി ഇപ്പോൾ തന്നെ വെള്ളത്താൽ ചുറ്റപ്പെട്ട നിലയിലാണ്. കുഞ്ഞിരാമനും കുടുംബവും ഏറെ പ്രയാസപ്പെടുകയാണ്. ഇവിടെ തോണി ലഭ്യമാക്കാനും
കുളങ്ങരത്ത് ലക്ഷം വീട് കോളനിയിൽ അപകടകരമായി നിൽക്കുന്ന വാട്ടർടാങ്ക് പൊളിച്ചു മാറ്റാനും നടപടികൾ സ്വീകരിച്ചു. പൊതു സ്ഥലത്ത് ഭീഷണിയായി നിൽക്കുന്ന മരങ്ങൾ മുറിച്ചുമാറ്റാൻ ഒന്നാം തിയ്യതി ട്രീ കമ്മിറ്റി ചേരുന്നതിനുമുന്നോടിയായി അത്തരം മരങ്ങളുടെ റിപ്പോർട്ട് നൽകാൻ വാർഡ് മെമ്പർമാരെ ചുമതലപ്പെടുത്തി.വെള്ളപ്പൊക്കമുണ്ടായാൽ റഹ്മാനിയ ഹയർ സെക്കണ്ടറി സ്ക്കൂളിലും ചീക്കിലോട് യു.പി സ്ക്കൂളിലും മംഗലാട് പറമ്പിൽ ഗവൺമെൻ്റ് യു.പി സ്കൂളിലും ക്യാമ്പുകൾ തുറക്കാനാണ് പഞ്ചായത്ത് ഭരണസമിതി
തീരുമാനമെടുത്തത്.പഞ്ചായത്ത് തലത്തിലും വാർഡുകളിലും എമർജൻസി റെസ്പോൻസ് ടീം ഉണ്ടാക്കി 31-ാം തിയ്യതി മൂന്ന് മണിക്ക് ആയഞ്ചേരി കമ്മ്യൂണിറ്റി ഹാളിൽ പരിശീലനം നൽകും. ദുരന്തമുഖത്ത് ആവശ്യമായ ഉപകരണങ്ങൾ വാങ്ങാനും ഭരണസമിതി തീരുമാനിച്ചിട്ടുണ്ടെന്ന് പ്രസിഡണ്ട് പറഞ്ഞു.വൈസ് പ്രസിഡണ്ട് പി.കെ ആയിഷ, വാർഡ് മെമ്പർ ലിസ പുനയങ്കോട്ട്, 13-ാം വാർഡ് മെമ്പർ എ. സുരേന്ദ്രൻ തുടങ്ങിയവരാണ് സംഘത്തിൽ ഉണ്ടായിരുന്നത്.വാളാഞ്ഞി ഗോപാലൻ, വാളാഞ്ഞിയിൽ ആണ്ടി, വാളാഞ്ഞി സുരേഖ , വി.നാണു, ടി. കുമാരൻ, വി ദേവി, ഇ.ടി ദേവി, ശ്രീജിത്ത്. കെ, സത്യൻ .കെ , സരോജിനി എ.ടി തുടങ്ങിയവരുടെ പരാതികൾക്ക് നടപടികൾ സ്വീകരിച്ചു.